നാളെമുതല്‍ സ്‌കൂളിലേക്ക്;ആദ്യഘട്ടത്തില്‍ ഒന്നുമുതല്‍ ഏഴുവരെയും 10,12 ക്ലാസുകളും

തിരുവനന്തപുരം: കോവിഡ് മൂലം ഒന്നര വര്‍ഷത്തിലേറെയായി അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും.മാതാപിതാക്കളുടെ സമ്മതപത്രത്തോടെ വേണം കുട്ടികളെ സ്‌കൂളില്‍ അയക്കാന്‍. ആശങ്കയുളള രക്ഷാകര്‍ത്താക്കള്‍ സാഹചര്യം വിലയിരുത്തിയശേഷം പിന്നിട്് കുട്ടികളെ സ്‌കൂളില്‍ അയച്ചാല്‍ മതിയെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു . സംസ്ഥാന തല പ്രവേശനോത്സവം തിരുവനന്തപുരം കോട്ടണ്‍ ഹില്‍ യുപി സ്‌കൂളില്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ രാവിലെ 8.30ന് നടക്കും. 1 മുതല്‍ 7 വരെ ക്ലാസുകാരും 10,12 ക്ലാസുകാരുമാണ് നാളെ സ്‌കൂളില്‍ തിരിച്ചെത്തുന്നത്. 8,9,11 ക്ലാസുകള്‍ 15നാകും തുടങ്ങുക. 2 ഘട്ടങ്ങളിലുമായി 42,65,273 വിദ്യാര്‍ഥികളാണ് സ്‌കൂളുകളില്‍ എത്തുകയെന്നു മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള ഡിജിറ്റല്‍ ക്ലാസുകള്‍ നവംബര്‍ 12 വരെ പുതിയ സമയക്രമത്തിലായിരിക്കും. ജി-സ്യൂട്ട് പ്ലാറ്റ്‌ഫോം വഴിയുള്ള ഓണ്‍ലൈന്‍ ക്ലാസിനായി എല്ലാ 10-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കും ലോഗിന്‍ വിലാസം നല്‍കിക്കഴിഞ്ഞു. നവംബര്‍ ആദ്യവാരത്തോടെ 8, 9 ക്ലാസുകളിലെ ഏകദേശം 8.6 ലക്ഷം കുട്ടികള്‍ക്കുകൂടി ലോഗിന്‍ ഐഡി നല്‍കും.

ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിനായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. രണ്ടു ഡോസ് വാക്‌സിന്‍ എടുക്കാത്ത അധ്യാപകരും അനധ്യാപകരും രണ്ടാഴ്ചത്തേക്ക് സ്‌കൂളില്‍ വരുന്നത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. അധ്യാപകരില്ലാത്തയിടങ്ങളില്‍ താത്കാലിക അധ്യാപകരെ നിയമിക്കാന്‍ അനുമതിനല്‍കി. ലോവര്‍ പ്രൈമറി സ്‌കൂളുകളില്‍ പ്രഥമാധ്യാപകരെ കോടതി ഉത്തരവുപ്രകാരം നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.

ക്ലാസുകള്‍ ക്രമീകരിച്ചരിക്കുന്നത് ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ രണ്ടു കുട്ടികളേ പാടുള്ളൂ,ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് ഒരു സമയം പകുതി കുട്ടികളേ പാടുള്ളൂ. ഓരോ ബാച്ചിനും തുടര്‍ച്ചയായി മൂന്നുദിവസം (വിദ്യാര്‍ഥികള്‍ അധികമുള്ള സ്‌കൂളുകളില്‍ രണ്ടുദിവസം) സ്‌കൂളില്‍ വരാം. അടുത്ത ബാച്ച് അടുത്ത മൂന്നു ദിവസമായിരിക്കും. ഒരു ബാച്ചില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥി സ്ഥിരമായി അതില്‍ത്തന്നെ തുടരണം. വാഹനങ്ങളില്‍ ഒരു സീറ്റില്‍ ഒരു കുട്ടി മാത്രം. ആദ്യ രണ്ടാഴ്ച ഹാജര്‍ ഉണ്ടാകില്ല. കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളായിരിക്കും. ഉച്ചയ്ക്കുശേഷം ഓണ്‍ലൈന്‍ ക്ലാസ് തുടരും.ആദ്യഘട്ടത്തില്‍ ക്ലാസ് ഉച്ചവരെ മാത്രം.

© 2024 Live Kerala News. All Rights Reserved.