പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹ ഫസലിന് ജാമ്യം; അലന്‍ ഷുഹൈബിന്റെ ജാമ്യം സുപ്രീം കോടതി ശരിവെച്ചു

ന്യൂഡല്‍ഹി:പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹ ഫസലിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നല്‍കിയത്. അലന്‍ ഷുഹൈബിന്റെ ജാമ്യം സുപ്രീം കോടതി ശരിവെക്കുകയും ചെയ്തു. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ഹര്‍ജിയിലാണ് കോടതിയുടെ പ്രതികരണം.
2019 നവംബര്‍ ഒന്നിനാണ് വിദ്യാര്‍ത്ഥികളായ അലനേയും താഹനേയും മാവോയിസ്‌ററ് ബന്ധം ആരോപിച്ച് പോലീസ് അറസ്‌ററ് ചെയ്ത്. തുടര്‍ന്ന്ഈ കേസ് എന്‍ ഐഎ ഏറ്റെടുത്തു. 2020 സെപ്റ്റംബറില്‍ കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി അലനും താഹയ്ക്കും ജാമ്യം അനുവദിച്ചു.എന്നാല്‍ പിന്നീട് ഹൈകോടതി അലന്റെ ജാമ്യം നിലനിര്‍ത്തുകയും താഹയുടെ ജാമ്യം റദ്ദാക്കുകയുമായിരുന്നു.ഒരേ കേസില്‍ ഒരാള്‍ക്ക് ജാമ്യം റദ്ദാക്കുകയും മറ്റേയാള്‍ക്ക് ജാമ്യം നല്‍കുകയും ചെയ്തതിനെ നേരത്തെ സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു.
ഒന്നര വര്‍ഷത്തിലേറെ തടവറയില്‍ കഴിയുന്ന താഹക്ക് ജാമ്യം നല്‍കണമെന്ന് കഴിഞ്ഞ ജൂലൈയില്‍ അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ അഡ്വ.വി ഗിരി വാദിച്ചിരുന്നു.സാമ്പത്തിക ശേഷിയില്ലാത്ത കുടുംബത്തിന് താങ്ങാവുന്നതല്ല താഹയുടെ തടങ്കല്‍ എന്നും ഗിരി ബോധിപ്പിച്ചു. കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി.രാജു ഇതിനെ എതിര്‍ത്തു.

© 2024 Live Kerala News. All Rights Reserved.