രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് താത്കാലികമായി മരവിപ്പിച്ചു

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് താല്‍ക്കാലികമായി മരവിപ്പിച്ചു. ഡല്‍ഹിയില്‍ പീഡനത്തിനിരയായ ദലിത് പെണ്‍കുട്ടിയുടെ അമ്മയുടെ ഫോട്ടോ ട്വീറ്റ് ചെയ്തതിനാണ് നടപടിയെന്നാണ് കരുതപ്പെടുന്നത്. ഇക്കാര്യം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി കോണ്‍ഗ്രസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിച്ച വേളയിലെടുത്ത ഫോട്ടോ പോസ്റ്റ് ചെയ്തതാണ് വിവാദമായത്. ഇരയുടെ കുടുംബാംഗങ്ങളെ തിരിച്ചറിയുന്ന തരത്തില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതാണ് പ്രശ്‌നമായത്. ട്വിറ്റര്‍ നിയമത്തിന് എതിരാണിത്.

പോസ്റ്റ് ട്വിറ്റര്‍ നീക്കം ചെയ്തതിന് പിന്നാലെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ സസ്‌പെന്‍ഡ് ചെയ്തില്ലെന്നും ഇപ്പോഴും ട്വിറ്ററില്‍ കാണാമെന്നും കമ്പനി അറിയിച്ചു. തുടര്‍ന്നാണ് താത്കാലികമായി ലോക്ക് ചെയ്തതായി കോണ്‍ഗ്രസ് അറിയിച്ചത്.

ചൈല്‍ഡ്‌ലൈന്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടിയെന്നാണ് വിവരം. ഡല്‍ഹിയില്‍ ലൈംഗിക പീഡനത്തിനിരയായി മരിച്ച ഒന്‍പതുകാരിയുടെ കുടുംബത്തെ ഇന്നലെ രാഹുല്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഈ ചിത്രം പിന്നീട് ട്വിറ്റര്‍ നീക്കം ചെയ്തു. ഇതിനു പിന്നാലെയാണ് അക്കൗണ്ടും മരവിപ്പിച്ചത്. ഇതിനു പിന്നില്‍ മറ്റു കാരണങ്ങളുണ്ടോ എന്ന കാര്യം വ്യക്തമല്ല.

© 2024 Live Kerala News. All Rights Reserved.