തിരുവനന്തപുരം
തുടർഭരണമെന്ന ജനഹിതം സാർഥകമാക്കാൻ ജനാധിപത്യത്തിന്റെ വസന്തംതീർത്ത് കേരളം. രാത്രി ഏഴുവരെ നീണ്ട പോളിങ്ങിൽ 74.02 ശതമാനംപേർ സമ്മതിദാനാവകാശം വിനിയോഗിച്ചതായി തെരഞ്ഞെടുപ്പ് കമീഷന്റെ പ്രാഥമിക കണക്ക്. അവസാനവട്ട കണക്കെടുപ്പിൽ കഴിഞ്ഞതവണത്തെ 77.35 ശതമാനത്തിലേക്ക് പോളിങ് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ 74.53 ശതമാനമാണ് പോളിങ്. പലയിടത്തുംഎൻഡിഎയ്‌ക്ക് ബൂത്ത് ഏജന്റ്‌പോലും ഉണ്ടായിരുന്നില്ല.
ഏറ്റവും കൂടുതൽ പോളിങ് ശതമാനം കോഴിക്കോട് ജില്ലയിലാണ് 78.31-. കുറവ് പത്തനംതിട്ടയിൽ- 68.09. തിരുവനന്തപുരം 70.01, കൊല്ലം 73.07, പത്തനംതിട്ട 68.09, ആലപ്പുഴ 74.75, കോട്ടയം 72.13, ഇടുക്കി 70.38, എറണാകുളം 74.14, തൃശൂർ 73.42, പാലക്കാട് 76.19, മലപ്പുറം 74.04, വയനാട് 74.64, കണ്ണൂർ 77.42, കാസർകോട് 74.3 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ പോളിങ് ശതമാനം. ധർമടം, തളിപ്പറമ്പ്, മട്ടന്നൂർ, കുന്ദമംഗലം, കുറ്റ്യാടി, കുന്നത്തുനാട്, ചേർത്തല, അരൂർ മണ്ഡലങ്ങളിൽ പോളിങ് 80 ശതമാനം കടന്നു. 61.92 ശതമാനം പോളിങ് രേഖപ്പെടുത്തിയ തിരുവനന്തപുരം മണ്ഡലമാണ് ഏറ്റവും പിന്നിൽ. വനപ്രദേശങ്ങളിലുള്ള വിദൂരപോളിങ് സ്റ്റേഷനുകളിൽ ഉൾപ്പെടുന്ന കോതമംഗലം നിയോജക മണ്ഡലത്തിലെ താലുംകണ്ടം ബൂത്തിൽ 90 ശതമാനംപേർ വോട്ടുചെയ്തു.