തിരുവനന്തപുരം: കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് ടൈംസ് നൗ – സീ വോട്ടര്‍ സര്‍വ്വേ. ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ 82 സീറ്റ് നേടി സിപിഎം കേരളത്തിൽ അധികാരം നിലനിര്‍ത്തുമെന്നാണ് ടൈംസ് നൗ സര്‍വേയിൽ പറയുന്നത്. യുഡിഎഫ് 56 സീറ്റുകൾ നേടുമെന്ന് പ്രവചിക്കുന്ന സര്‍വ്വേ ഒരൊറ്റ സീറ്റിൽ മാത്രമാണ് ബിജെപിക്ക് വിജയം പ്രവചിക്കുന്നത്.
എല്‍ഡിഎഫ് 78 മുതല്‍ 86 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. യുഡിഎഫിന് 52 മുതല്‍ 60 സീറ്റുകള്‍ വരെ ലഭിക്കാം. ബിജെപിക്ക് 0-2 സീറ്റുകള്‍ ലഭിക്കാനാണ് സാധ്യത. എല്‍ഡിഎഫിന്റെ വോട്ട് ഷെയറില്‍ 0.6 ശതമാനം കുറവ് വരുമെന്നും സര്‍വെ പ്രവചിക്കുന്നു. 2016-ല്‍ 43.5 ശതമാനം വോട്ട് ഷെയര്‍ ഉണ്ടായിരുന്നത് 2021 ല്‍ 42.9 ശതമാനമായി കുറയും. യുഡിഎഫിന്റെ വോട്ട് ഷെയര്‍ 38.8 ശതമാനത്തില്‍നിന്ന് 37.6 ശതമാനമായി കുറയും. 42.34 ശതമാനം പേരും മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയൻ്റെ പ്രവര്‍ത്തനത്തിൽ സംതൃപ്തരാണ്.
സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ 36.36 ശതമാനം പേര്‍ അതീവ സംതൃപ്തിയും 39.66 ശതമാനം പേര്‍ സംതൃപ്തിയും രേഖപ്പെടുത്തി. കേരളത്തില്‍നിന്ന് സര്‍വെയില്‍ പങ്കെടുത്ത 55.84 ശതമാനം പേരും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകണമെന്ന ആഗ്രഹമാണ് പ്രകടിപ്പിച്ചത്. 31.95 ശതമാനം പേര്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു.