ലാലു പ്രസാദ് യാദവിന്‍റെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍ തുടരുന്നു

റാഞ്ചി: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തെ റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ലാലു പ്രസാദിന്റെ മകളായ മിസ ഭാരതി ആശുപത്രിയിലെത്തിയിട്ടുണ്ട്. ഭാര്യ റാബ്രി ദേവിയും മകൻ തേജസ്വി യാദവും പട്‌നയില്‍ നിന്ന് വിമാനമാര്‍ഗം ഉടന്‍ റാഞ്ചിയിലേക്കെത്തുമെന്നാണ് വിവരം.

അതേസമയം ലാലുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് റിംസ് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹത്തിന് ന്യുമോണിയ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്. ആര്‍ടി- പിസിആര്‍ പരിശോധന ഫലം നാളെ വരുമെന്നും റിംസ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

1990 ലെ കാലിത്തീറ്റ അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് തടവിലാണ് ലാലുപ്രസാദ്. 2017 നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 2018 ല്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് റാഞ്ചിയിലെ റിംസിലേക്ക് മാറ്റിയിരുന്നു.

© 2024 Live Kerala News. All Rights Reserved.