അതിര്‍ത്തിയില്‍ വീണ്ടു പാക്ക് പ്രകോപനം; ഇന്ത്യ ശക്തമായ തിരിച്ചടിച്ചു

ജമ്മു: ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയ്ക്കു സമീപമുള്ള ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സിന്റെ ആക്രമണം. ആര്‍.എസ്. പുരയിലെ കോട്രാന്‍ക സെക്ടറിലെ ഔട്ട്‌പോസ്റ്റുകള്‍ക്കു നേരെയാണ് പാക്ക് സൈന്യം വെടിവയ്പ്പു നടത്തിയത്. യാതൊരു പ്രകോപനവുമില്ലാതെ ബിഎസ്എഫിന്റെ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക്കിസ്ഥാന്‍ വെടിവയ്പ്പു നടത്തുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പുലര്‍ച്ചെ 1.30 ഓടെയാണ് വെടിവയ്പ്പു തുടങ്ങിയത്. ബിഎസ്എഫ് സേന ശക്തമായി തന്നെ തിരിച്ചടിത്തു. ഇരുസേനയും തമ്മിലുള്ള വെടിവയ്പ് 2.30 വരെ നീണ്ടുനിന്നു. ഇന്ത്യന്‍ സേനയുടെ ഭാഗത്ത് ആര്‍ക്കും പരുക്കേറ്റിട്ടില്ല.

കഴിഞ്ഞ ഒരാഴ്ചയായി നിരവധി തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനം നടത്തിയത്. ഇന്ത്യ പാക്കിസ്ഥാന്‍ സമാധാന ശ്രമങ്ങള്‍ പുനഃരാരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പ്രകോപനങ്ങള്‍ നടക്കുന്നത്. പ്രകോപനങ്ങളില്ലാതെ വെടിവയ്പ് നടത്തിയാല്‍ ശക്തമായ മറുപടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നേരത്തെ പാക്കിസ്ഥാന് മുന്നറിയിപ്പു നല്‍കിയിരുന്നു.

തുടര്‍ച്ചയായി നടക്കുന്ന വെടിവയ്പ്പില്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ജമ്മു, സാംബാ, കത്വ ജില്ലകളിലെ ജനങ്ങള്‍ പരിഭ്രാന്തരാണ്. ജീവന്‍ നിലനിര്‍ത്തുന്നതിനായി വീടും കൃഷി സ്ഥലങ്ങളും ഉപേക്ഷിച്ച് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ് ഇവര്‍.

 

© 2024 Live Kerala News. All Rights Reserved.