ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം 62,000 കവിഞ്ഞു. തിങ്കളാഴ്ച 2710 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 37 മരണവും റിപ്പോര്‍ട്ട് ചെയ്തു. 62,087 ആണ് രോഗബാധിതരുടെ ആകെ എണ്ണം. 27178 പേര് ചികിത്സയിലുണ്ട്.
ചെന്നൈയില്‍ 1487 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചെന്നൈയില്‍ ആകെ രോഗബാധിതര്‍ 42,752 ആയി.കേരളത്തില്‍നിന്ന് തിരികെ തമിഴ്നാട്ടിലെത്തിയ ഒന്‍പതു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായും അധികൃതര്‍ അറിയിച്ചു.
അതിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി കെ. പളനിസ്വാമിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് ഉൾപ്പടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കൊവിഡ് ബാധിതർ കൂടുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ കൂടുതൽ ജില്ലകളിൽ സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മധുരയിൽ ഏഴ് ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. വെല്ലൂർ, റാണിപേട്ട് ജില്ലകളും അടച്ചിടും. ചെന്നൈയിൽ ഉൾപ്പടെ ഈ മാസം 30 വരെ പ്രഖ്യാപിച്ച സമ്പൂർണ്ണ ലോക്ക്ഡൗൺ നീട്ടുന്ന കാര്യവും സർക്കാർ പരിഗണിക്കുകയാണ്. സമ്പൂർണ്ണ അടച്ചിടൽ ഗുണം ചെയ്തെന്നാണ് സർക്കാർ വിലയിരുത്തൽ.