മൃഗങ്ങളേക്കാൾ മോശമായാണ് കോവിഡ് രോഗികളോട് പെരുമാറുന്നതെന്ന് സുപ്രീംകോടതി വിമർശനം

ന്യൂഡല്‍ഹി: മൃഗങ്ങളേക്കാൾ മോശമായാണ് കോവിഡ് രോഗികളോട് പെരുമാറുന്നതെന്ന് സുപ്രീംകോടതി. കോവിഡ് രോഗികളുടെ മൃതദേഹം കൈകാര്യം ചെയ്യുന്നതിലുള്ള അനാദരവ് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേ ആണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

‘കോവിഡ് രോഗികളെ മൃഗങ്ങളേക്കാള്‍ മോശമായി കൈകാര്യം ചെയ്യുന്നു. ഒരു കേസില്‍ മൃതദേഹം അഴുക്കുചാലില്‍ നിന്ന് കണ്ടെത്തി. രോഗികള്‍ മരിച്ചുവീഴുമ്പോഴും അവരെ തിരിഞ്ഞുനോക്കാന്‍ പോലും ആരുമില്ല’ -സുപ്രീംകോടതി രൂക്ഷഭാഷയിൽ പ്രതികരിച്ചു.

കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ സ്ഥിതി ദയനീയമാണെന്നും കോടതി അഭിപ്രായപ്പെട്ടു. കോവിഡ് പരിശോധനയുടെ കുറവ് സംബന്ധിച്ച വിശദീകരണം നല്‍കാന്‍ ഡൽഹി സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് പരിശോധനകളുടെ എണ്ണം ഡല്‍ഹിയില്‍ കുറവായത് എന്തുകൊണ്ടാണെന്ന് സുപ്രീംകോടതി ചോദിച്ചു. ‘ചെന്നൈയിലും മുംബൈയിലും പരിശോധനകളുടെ എണ്ണം 16,000 മുതല്‍ 17,000 വരെയായി ഉയര്‍ത്തുമ്പോഴും എന്തുകൊണ്ടാണ് ഡല്‍ഹിയില്‍ ഒരുദിവസത്തെ പരിശോധനയുടെ എണ്ണം 7,000 മുതല്‍ 5,000 വരെയായി കുറയുന്നത്?’ -ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കിഷന്‍ കൗള്‍, എം.ആര്‍.ഷാ എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് ആരാഞ്ഞു.

© 2024 Live Kerala News. All Rights Reserved.