ന്യൂഡൽഹി: മാനനഷ്ടക്കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിന് ശശി തരൂര്‍ എംപിക്ക് 5000 രൂപ കോടതി പിഴ ഇട്ടു . ഡല്‍ഹി കോടതിയാണ് തരൂരിന് പിഴയിട്ടത്. കേസില്‍ അടുത്തവാദം കേള്‍ക്കുന്ന മാര്‍ച്ച് നാലിനു കോടതിയില്‍ നേരിട്ടുഹാജരാകാന്‍ തരൂരിന് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് വിശാല്‍ പഹൂജ നിര്‍ദേശം നല്‍കി.
ശനിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ തരൂര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയതിന് ബി ജെ പി നേതാവ് രാജീവ് ബബ്ബറാണ് തരൂരിന്റെ പേരില്‍ മാനനഷ്ടക്കേസ് നല്‍കിയത്.
2018-ല്‍ ബെംഗളൂരുവിലെ സാഹിത്യോത്സവത്തില്‍ സംസാരിക്കവേ, മോദിയെ ഒരു ആര്‍ എസ് എസ് നേതാവ് വിശേഷിപ്പിച്ചത് ശിവലിംഗത്തിലെ തേള്‍ എന്നാണെന്ന തരൂരിന്റെ പരാമര്‍ശത്തിനെതിരേയാണ് രാജീവ് ബബ്ബര്‍ ഹര്‍ജി നല്‍കിയത്. താനൊരു ശിവഭക്തനാണെന്നും തരൂര്‍ ശിവഭക്തരെ അപമാനിക്കുകയായിരുന്നെന്നും രാജീവിന്റെ പരാതിയില്‍ പറയുന്നുണ്ട്.