ലണ്ടൻ :ഒക്ടോബര്‍ 31ന് മുമ്പ് ബ്രെക്സിറ്റ് യാഥാര്‍ഥ്യമാക്കാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി. ബ്രെക്സിറ്റ് നടപ്പാക്കാനുള്ള സമയപരിധിക്ക് പാര്‍ലമെന്‍റിന്‍റെ അംഗീകാരം ലഭിച്ചില്ല. ബ്രെക്സിറ്റിന്റെ സമയം നീട്ടി നല്‍കുന്നതിനെ കുറിച്ച് യൂറോപ്യന്‍ യൂണിയന്‍ ആലോചിക്കുന്നുണ്ട്.
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ബ്രെക്സിറ്റ് ബില്ലിനെ സംബന്ധിച്ച് ഇന്നലെ നടത്തിയ ആദ്യ വോട്ടെടുപ്പില്‍ ഭൂരിപക്ഷം പേരും സര്‍ക്കാറിനെ പിന്തുണച്ച് വോട്ട് ചെയ്തു. എന്നാല്‍ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ തിരിച്ചടി നേരിട്ട പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന് ബ്രെക്സിറ്റ് താല്‍ക്കാലികമായി നിര്‍ത്തി വെക്കേണ്ട സാഹചര്യം വന്നിരിക്കുകയാണ്. ഇത് മൂലം ഒക്ടോബര്‍ 31ന് യൂറോപിയന്‍ യൂണിയനില്‍ നിന്ന് പിന്തിരിയുന്നത് സമ്പന്ധിച്ചുള്ള തീരുമാനത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ യൂറോപിയന്‍ യുണിയനോട് ജനുവരി 31 വരെ സമയം നീട്ടി നല്‍കാന്‍ അനുവദിച്ച് കൊണ്ടുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് പരിഗണിച്ച് കൂടുതല്‍ സമയം അനുവദിക്കണമോ എന്ന ചര്‍ച്ചകള്‍ യൂറോപ്യന്‍ യൂണിയനിലും സജീവമാണ്.