കാശ്‌മീർ: 54 ദിവസമായി തുടരുന്ന കർശന നിയന്ത്രങ്ങൾക്ക് പിന്നാലെ കശ്‌മീരില്‍ ചിലയിടങ്ങളില്‍ വീണ്ടും കൂടുതൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വെള്ളിയാഴ്‌ച ചിലയിടങ്ങളില്‍ 144 പ്രഖ്യാപിച്ചു. നൗഹട്ട പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അഞ്ചിടത്തും ശ്രീനഗര്‍ ഹസ്രത്‌ബാല്‍ മേഖലയിലുമാണ് നിയന്ത്രണം. അനന്തനാഗ്, സോപോര്‍, അവന്തിപോറ, ഹന്ദ്‌വാഡ എന്നിവിടങ്ങളില്‍ ബാധകമാക്കി.
54 ദിവസമായി കടുത്ത നിയന്ത്രണം തുടരുന്ന താഴ്‌വരയില്‍ ചില ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ലാല്‍ചൗക്ക് അടക്കമുള്ള കച്ചവടകേന്ദ്രങ്ങളിലും സുരക്ഷാ നിര്‍ദേശം നല്‍കി. മിക്കയിടത്തും അര്‍ധസൈനികരെ കൂടുതലായി വിന്യസിച്ചു. വെള്ളയാഴ്‌ച പതിവ് പ്രാര്‍ഥനകള്‍ക്ക് പള്ളികളിലെത്തിയവര്‍ ബുദ്ധിമുട്ടി.
അനുഛേദം 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ആഗസ്‌ത് 5 മുതലാണ് കശ്‌മീര്‍ താഴ്‌വരയില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടു വന്നത്. അന്ന് മുതൽ കാശ്‌മീരിലെ മിക്ക രാഷ്ട്രീയ നേതാക്കളും തടവിലാണ്. ജനങ്ങൾ വീട്ടുതടങ്ങകളിലായി ജനജീവിതം പൂർണമായി സ്തംഭിച്ചിരിക്കുകയാണ്.