ചെന്നൈ: ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിന്റെ നിരീക്ഷണ കപ്പല്‍ ‘വരാഹ’ ചെന്നൈ പോര്‍ട്ട് ട്രസ്റ്റില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കമ്മീഷന് ചെയ്തു. തീരസംരക്ഷണസേനയുടെ 98 മീറ്റർ ഓഫ്ഷോർ പട്രോളിങ് വെസ്സൽ വിഭാഗത്തിൽപ്പെട്ട ഏഴ് കപ്പലുകളിൽ നാലാമത്തേതാണ് വരാഹ.
കപ്പല്‍ കോസ്റ്റ്ഗാര്‍ഡിന്റെ ശേഷി വര്‍ധിപ്പിക്കുമെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. മയക്കുമരുന്ന് കടത്ത്, എണ്ണച്ചോർച്ച, കടൽമാർഗമുള്ള തീവ്രവാദം എന്നിവ നേരിടാൻ വിവിധ രാജ്യങ്ങളുടെ സേനകളുമായി ഇന്ത്യൻ തീരസംരക്ഷണസേന സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മംഗലാപുരം തുറമുഖംമുതൽ കന്യാകുമാരിവരെയുള്ള ഭാഗത്തെ പട്രോളിങ്ങിനായിരിക്കും വരാഹ ഉപയോഗിക്കുക. 14 ഓഫീസർമാരും 89 ജീവനക്കാരും ഇതിലുണ്ടാകും. ഇരട്ട എൻജിൻ എ.എൽ.എച്ച്. ഹെലികോപ്റ്ററും നാല് അതിവേഗ ബോട്ടുകളും വഹിക്കാൻ ശേഷിയുണ്ട്. അത്യാധുനിക ആശയവിനിമയ, ദിശനിർണയ ഉപകരണങ്ങളുണ്ടാകും. 33 എം.എം., 12.7 എം.എം. തോക്കുകളുമുണ്ട്. പൂർണമായും തദ്ദേശീയമായി നിർമിച്ച കപ്പലാണ് വരാഹ.