ജെറുസലേം> ഇസ്രയേൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ സർക്കാർ രൂപീകരണത്തിന് ആരെ ക്ഷണിക്കണമെന്ന് തീരുമാനിക്കാൻ പ്രസിഡന്റ് റ്യൂവെൻ റിവ്‌ലിൻ വിവിധ കക്ഷികളുമായി കൂടിക്കാഴ്‌ച ആരംഭിച്ചു. അഞ്ചു മാസം മുമ്പുനടന്ന തെരഞ്ഞെടുപ്പിലും ആർക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്.രണ്ടു ദിവസത്തെ കൂടിക്കാഴ്‌ചയ്‌ക്കുശേഷം പ്രസിഡന്റ് വിളിക്കുന്നയാൾക്ക് ഭരിക്കാൻ ആവശ്യമായ സഖ്യമുണ്ടാക്കുന്നതിന് ആറാഴ്‌ച ലഭിക്കും. ആ സമയത്തിനകം സഖ്യമുണ്ടാക്കുന്നതിൽ പരാജയപ്പെട്ടാൽ പ്രസിഡന്റ് മറ്റൊരാളെ വിളിക്കും. അയാൾക്ക് ഭൂരിപക്ഷമുറപ്പിക്കാൻ 28 ദിവസം ലഭിക്കും. ആ ശ്രമവും പരാജയപ്പെട്ടാൽ മൂന്നാമതും തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും.