നീരവ് മോഡിക്ക് ലണ്ടണ്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്

ന്യൂഡല്‍ഹി> വായ്‌പാ തട്ടിപ്പ് കേസ് പ്രതിയും വിവാദ വ്യവസായിയുമായ നീരവ് മോഡിക്ക് ലണ്ടണ്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്. ഈ മാസം 25ന് നീരവ് മോഡിയെ കോടതിയില്‍ ഹാജരാക്കണമെന്നാണ് കോടതി ഉത്തരവ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിന്‍മേലാണ് കോടതി നടപടി.

13,000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് മുങ്ങിയ നീരവ് മോഡി പടിഞ്ഞാറന്‍ ലണ്ടനില്‍ അത്യാഡംബര ജീവിതം നയിക്കുന്നതായി ബ്രിട്ടീഷ് മാധ്യമമായ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അദ്ദേഹം ലണ്ടനില്‍ എട്ട് മില്യണ്‍ പൗണ്ടിന്റെ പുതിയ ആഡംബര വില്ല പണിയുകയാണെന്നും ലണ്ടനിലെ സോഹോയില്‍ പുതിയ വജ്ര വ്യാപാരം ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.നീരവ് മോഡിയുടെ വീഡിയോയും പത്രം പുറത്തുവിട്ടു.

മോഡിക്ക് ബ്രിട്ടണിലെ പെന്‍ഷന്‍ മന്ത്രാലയത്തില്‍ നിന്ന് ഇന്‍ഷുറന്‍സ് നമ്പര്‍ അനുവദിച്ചതായും ഓണ്‍ലൈന്‍ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കാനുള്ള അനുമതി ഉണ്ടെന്നും ബ്രിട്ടനിലെ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടെലഗ്രാഫ് റിപ്പോര്‍ച്ച് ചെയ്തിരുന്നു.

കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ 48കാരനായ നീരവ് മോഡിയെ ഏത് ദിവസം വേണമെങ്കിലും അറസ്റ്റ് ചെയ്തേക്കാം. അറസ്റ്റുണ്ടായാല്‍ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയില്‍ അദ്ദേഹത്തിനെതിരെ വിചാരണ തുടങ്ങാനും കോടതി ഉത്തരവിടുകയാണെങ്കില്‍ ഇന്ത്യയിലേക്ക് നാട് കടത്തുകയോ ചെയ്തേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

© 2024 Live Kerala News. All Rights Reserved.