കോണ്‍ഗ്രസ് പിടികൂടിയ മസൂദ് അസറിനെ മോചിപ്പിച്ചത് ബിജെപി സര്‍ക്കാര്‍; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണം നടത്തിയ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ മോചിപ്പിച്ചത് ബി.ജെ.പി സര്‍ക്കാരാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് സര്‍ക്കാര്‍ പിടികൂടിയ മസൂദ് അസ്ഹറിനെ ബിജെപി സര്‍ക്കാരാണ് പാക്കിസ്ഥാനിലേക്കു വിട്ടതെന്ന് പ്രധാനമന്ത്രി മോദി രാജ്യത്തോട് തുറന്നു പറയണം. ബിജെപി സര്‍ക്കാര്‍ പ്രത്യേക വിമാനത്തില്‍ അജിത് ഡോവലിനെ കാവാലാളായി അയച്ചാണ് മസൂദിനെ പാക്കിസ്ഥാനിലെത്തിച്ചതെന്നും രാഹുല്‍ ആരോപിച്ചു.

റാഫേല്‍ കരാറില്‍ അന്വേഷണം തുടങ്ങാന്‍ തീരുമാനിച്ച്‌ രണ്ടുമണിക്കൂറിനുള്ളില്‍ സി.ബി.ഐ ഡയറക്ടറെ മാറ്റി. അഴിമതിക്കെതിരെ പോരാടുമെന്നാണ് മോദി അറിയിച്ചിരുന്നത്. അതിനാല്‍ എന്തുകൊണ്ടാണ് 30,000 കോടി അനില്‍ അംബാനിക്കു നല്‍കിയതെന്ന് ജനങ്ങള്‍ ചോദിക്കണമെന്നും രാഹുല്‍ പറഞ്ഞു.ജനങ്ങള്‍ നീതിക്കുവേണ്ടി സുപ്രീംകോടതിയിലേക്കാണു പോകുന്നത്. എന്നാല്‍ ഇന്നത്തെ ഇന്ത്യയില്‍ സുപ്രീംകോടതി ജഡ്ജിമാര്‍ ജനങ്ങള്‍ക്കു മുന്നിലെത്തി നീതിക്കുവേണ്ടി കൈനീട്ടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാന്‍ ബി.ജെ.പി സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും അധികാരത്തിലെത്തി പത്തു ദിവസത്തിനുള്ളില്‍ തന്നെ കോണ്‍ഗ്രസ് വായ്പകള്‍ എഴുതി തള്ളി. ഗുജറാത്തിലെ ജനങ്ങളുടെ വായ്പ എഴുതിത്തള്ളാന്‍ ഞങ്ങള്‍ക്ക് ഒരവസരം ലഭിക്കാത്തതില്‍ വിഷമമുണ്ടെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

© 2024 Live Kerala News. All Rights Reserved.