ന്യൂഡൽഹി: റഫാൽ ആയുധ ഇടപാടിലെ അഴിമതി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അഴിമതി വിചാരണയുടെ തുടക്കവും ഒടുക്കവും മോദിയിലാണെന്ന് രാഹുൽ ആരോപിച്ചു. പ്രധാനമന്ത്രിക്കെതിരെ കേസെടുക്കാൻ മതിയായ തെളിവായെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
മോദി ആരോപണ വിധേയനായ നിർണായക റഫാൽ ഫയലുകൾ മോഷ്ടിക്കപ്പെട്ടതായാണ് സർക്കാർ പറയുന്നത്. ഇത് തെളിവ് നശിപ്പിക്കലും ഒളിപ്പിച്ച് വെക്കലുമാണെന്നും രാഹുൽ ആരോപിച്ചു.
റഫാൽ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകൾ മോഷണം പോയെന്ന് സുപ്രീംകോടതിയിൽ വാദമുന്നയിച്ച കേന്ദ്ര സർക്കാറിന് കോടതിയിലും തിരിച്ചടി നേരിട്ടിരുന്നു. തെളിവ് മോഷ്ടിക്കപ്പെട്ടതാണെങ്കിലും ആ തെളിവ് പ്രസക്തമാണോ എന്ന് തീരുമാനിക്കാൻ കോടതിക്ക് കഴിയുമെന്ന് ജസ്റ്റിസ് കെ.എം ജോസഫ് പറഞ്ഞു. മോഷ്ടിച്ച രേഖകൾ പ്രസക്തമെങ്കിൽ പരിഗണിക്കാമെന്ന് മുമ്പ് കോടതി പറഞ്ഞിട്ടുണ്ടെന്നും കെ.എം ജോസഫ് വ്യക്തമാക്കി.