വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറി. ഇന്ത്യൻ സൈന്യത്തിന് അഭിനന്ദനെ കൈമാറുന്ന ചടങ്ങ് പൂർത്തിയായി. പാക് റേഞ്ചർമാരുടെ ഒപ്പമാണ് വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ എത്തിയത്. കനത്ത സുരക്ഷാ സന്നാഹമാണ് അതിർത്തിയിൽ ഒരുക്കിയിരിക്കുന്നത്.
റെഡ് ക്രോസിൻെറ മെഡിക്കൽ പരിശോധനകളടക്കമുള്ള നിരവധി നടപടി ക്രമങ്ങൾക്കും പ്രോട്ടോകോളുകൾക്കും പിന്നാലെയാണ് സൈനികനെ പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറിയത്. എയർ വൈസ് മാർഷൽസ്-ആർ.ജി.കെ കപൂർ, ശ്രീകുമാർ പ്രഭാകരൻ എന്നിവരാണ് അഭിനന്ദിനെ സ്വീകരിച്ചത്.
അഭിനന്ദിനായി പ്രത്യേക വിമാനം പാകിസ്ഥാനിലേക്ക് അയക്കാമെന്ന് ഇന്ത്യ അറിയിച്ചിരുന്നുവെങ്കിലും പാകിസ്ഥാൻ ഇത് നിഷേധിക്കുകയായിരുന്നു. വൻസുരക്ഷയോടെയാണ് അഭിനന്ദനെ ഇന്ത്യക്ക് കൈമാറാനായി വാഗയിൽ എത്തിച്ചത്. ലാഹോറിൽ നിന്ന് വാഗാ- അത്താരി അതിർത്തിയിലേക്കുള്ള വഴിയിൽ ഇന്ത്യൻ ഹൈകമീഷനിലെ ഉദ്യോഗസ്ഥരും അഭിനന്ദിനൊപ്പമുണ്ടായിരുന്നു. അത്താരിയിൽ നിന്നും അമൃത്സറിലേക്ക് കൊണ്ടു പോകുന്ന അഭിനന്ദിനെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് കൊണ്ടുപോകും. ഇവിടെ നിന്നും ഇന്ത്യൻ എയർഫോഴ്സ് ഇൻറലിജൻസ് യൂണിറ്റിലേക്കാണ് കൊണ്ടുപോകുക.