ദ്വിദിന സന്ദർശനത്തിനായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലെത്തി. ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണു മുഹമ്മദ് ബിൻ സൽമാനെ സ്വീകരിച്ചത്. കശ്മീർ പുൽവാമയിലെ ആക്രമണത്തിനു പിന്നാലെ, ഭീകരർക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്കു സൗദി ഭരണകൂടം പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ സന്ദർശിച്ചു മടങ്ങിയ സൗദി കിരീടാവകാശി, റിയാദിൽനിന്നു നേരിട്ടാണ് ഇന്ത്യയിലെത്തിയത്. ഒറ്റ പര്യടനത്തിൽ പാക്കിസ്ഥാൻ, മലേഷ്യ, ഇന്തൊനീഷ്യ, ഇന്ത്യ, ചൈന എന്നീ ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കാനാണു മുഹമ്മദ് ബിൻ സൽമാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ, ഇന്ത്യ സന്ദർശനങ്ങളെ ഒരുമിച്ച് നടത്താൻ തയ്യാറാകാതിരുന്നതിനാലാണ് സൗദിയിൽ പോയി ഇന്ത്യയിലേക്ക് പ്രത്യേകമായി വന്നത്.
ന്ത്യയുമായി സൗദി അഞ്ച് സുപ്രധാന കരാറുകളിൽ ഒപ്പുവയ്ക്കുമെന്നാണു സൂചന. ബുധനാഴ്ച രാവിലെ രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണത്തിനു ശേഷം 12നു പ്രധാനമന്ത്രിയുമായി ചർച്ച. തുടർന്നാണു കരാറുകൾ ഒപ്പിടുക. വൈകിട്ട് 7.30ന് രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ സന്ദർശിക്കും. അത്താഴവിരുന്നിനു ശേഷം രാത്രി 11.50ന് ചൈനയിലേക്കു പോകും. പാക്കിസ്ഥാനിൽ ഏഴു പദ്ധതികളിലായി 2000 കോടി ഡോളറിന്റെ നിക്ഷേപത്തിനുള്ള ധാരണാപത്രമാണു സൗദി അറേബ്യ ഒപ്പുവച്ചത്.