2011ലെ സെന്‍സസ് വിവരങ്ങള്‍ ഇത് വരെയും പരസ്യപ്പെടുത്താത്ത സാഹചര്യത്തില്‍ കാനത്തിന്റെ പ്രസ്താവന അനവസരത്തിലുള്ളതും ദുരുപദിഷ്ടവും ആയിട്ടാണ് ഒറ്റ നോട്ടത്തില്‍ തോന്നുക. പക്ഷെ എല്‍.ഡി.എഫ് ലെ വല്ല്യേട്ടനായ സി.പി.ഐ.(എം)ലെ തലയെടുപ്പുള്ള നേതാവ് തോമസ് ഐസക്കിന്റെ ആരോപണം കൂടി കൂട്ടി വായിക്കുമ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് വശം മനസിലാകുക.
അരുവിക്കര തിരഞ്ഞെടുപ്പില്‍ നിന്ന് കിട്ടിയ കനത്ത ആഘാതത്തിന്റെ പരിണിത ഫലം ആണ് ഈ സംഭവ വികാസങ്ങള്‍ എന്ന് വേണം മനസിലാക്കാന്‍. അതായത് ന്യുനപക്ഷ പ്രീണനം എന്ന വസ്തുതയെ ഒന്ന് തള്ളിപ്പറയാതെയോ ഭൂരിപക്ഷ പ്രീണനത്തെ ഒന്ന് തലോടിയോ അല്ലാതെ ഇനി കേരളത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ടികള്‍ക്ക് പിടിച്ചു നില്‍ക്കാനവില്ലെന്ന പുതിയ അടവ് നയത്തിന്റെ ഭാഗമായിരുന്നിരിക്കണം വല്ല്യേട്ടനും കുഞ്ഞെട്ടനും കൂടിയുള്ള ഒരുമിച്ചുള്ള ഈ നീക്കം. ഈ പുതിയ നയം ബലപ്പെടുന്നതിനു മുന്‍പുള്ള അങ്കലാപ്പ് ആയിരുന്നിരിക്കണം നിലവിളക്ക് സമരത്തില്‍ പ്രതിഫലിച്ചു കണ്ടത്.
ബിനോയ് അശോകന്‍ ചാലക്കുടി എഴുതുന്നു
ഈ ജൂലൈ മാസത്തില്‍ തികച്ചും അപ്രതീക്ഷിതായി വന്ന മൂന്നു പ്രസ്താവനകള്‍ കേരളത്തിലെ രാഷ്ട്രീയ, സാംസ്‌കാരിക മണ്ഡലങ്ങളില്‍ സൃഷ്ടിച്ച ഭൂകമ്പത്തിന്റെ തുടര്‍ചലങ്ങള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല. രാഷ്ട്രീയത്തിലെ എല്ലായ്‌പ്പോഴത്തെയും വിവാദ വിഷയമായ ന്യുനപക്ഷ പ്രീണനവും വര്‍ഗീയതയും തന്നെ ആയിരുന്നു ഇവിടെയും പൊതു ഘടകം.
സി.പി.ഐയിലെ കാനം രാജേന്ദ്രനും സി.പി.ഐ.(എം)ലെ തോമസ് ഐസക്കും പിന്നെ എഴുത്തുകാരി പി.വത്സലയുമാണ് ആ പ്രസ്താവനകളുടെ ഉടമകള്‍.
ഇക്കാലങ്ങളത്രയും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ഉന്നയിച്ചു കൊണ്ടിരുന്ന ഈ ഒരു വിഷയം രണ്ടു തലമൂത്ത കമ്മ്യുണിസ്റ്റ് നേതാക്കളില്‍ നിന്ന് കേട്ടത് കൌതുകത്തോടെയും അതിലേറെ ഞെട്ടലോടെയുമാണ് കേരളം ശ്രവിച്ചത്.
കമ്മ്യുണിസ്റ്റുകാര്‍ക്കു വേണ്ടത് അടിമകളായ എഴുത്തുകാരെയാണെന്നും ഹിന്ദു എന്ന് പറഞ്ഞാല്‍ ബിജെപിക്കാരനായി മുദ്ര കുത്തപ്പെടുകയാണെന്നും ന്യുനപക്ഷ സംരക്ഷണത്തിന്റെ പേരില്‍ ഹിന്ദുക്കള്‍ അവഗണിക്കപ്പെടുകയാണെന്നും ആയിരുന്നു കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ, അക്കാദമിയുടെ ചെയര്‍പെര്‍സന്‍ ആയി പ്രവര്‍ത്തിച്ചിട്ടുമുള്ള പി.വത്സലയുടെ പ്രതികരണം.
കേരളത്തില്‍ ഹിന്ദുക്കള്‍ ന്യുനപക്ഷമായിക്കഴിഞ്ഞെന്നും ഇടതുപക്ഷം ന്യുനപക്ഷ പ്രീണനം നടത്തുകയാണെന്ന് സംശയം ഉയരുന്നുണ്ടെന്നും ആയിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിവാദ പ്രസ്താവന.
കേരളത്തില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പഞ്ചായത്ത് പുന:ക്രമീകരണത്തില്‍ സാമുദായികാടിസ്ഥാനത്തിലാണ് വാര്‍ഡ് വിഭജനവും പഞ്ചായത്തു വിഭജനവും മുനിസിപ്പാലിറ്റി രൂപീകരണവും ലീഗ് നടത്തുന്നത് എന്ന് നിയസഭയില്‍ തന്നെ ഉദാഹരണ സഹിതം വിമര്‍ശനം ഉന്നയിച്ചത് മാരാരിക്കുളം എംഎല്‍എയും സി.പി.ഐ(എം) നേതാവുമായ തോമസ് ഐസക് ആയിരുന്നു. മുസ്ലിം വാര്‍ഡും ഹിന്ദു വാര്‍ഡും രൂപീകരിക്കുകയാണ് ലീഗിന്റെ ഉദ്ദേശമെന്നുള്ള ഗുരുതരമായ ആരോപണം ആണ് അദ്ദേഹം കേരള നിയമസഭയില്‍ ഉന്നയിച്ചിരിക്കുന്നത്.
പി. വത്സല ഉന്നയിച്ച ആരോപണം സംഘപരിവാര്‍ മാത്രമല്ല ഇതിനും മുന്‍പ് ഉയര്‍ത്തിയിരിക്കുന്നത്. എ.കെ ആന്റണിയും വി.എസ് അച്യുതാനന്ദനും ഒക്കെ ഇക്കാര്യത്തില്‍ പി.വല്‍സലക്കു മുന്‍പേ നടന്നവര്‍ ആണ്. കുകുകു (കുഞ്ഞാലികുഞ്ഞുമാണികുഞ്ഞൂഞ്ഞു) ഭരണം ആണ് ഇവിടെ നടക്കുന്നതെന്ന് യു.ഡി.എഫ്കാരല്ലാത്ത ബാക്കിയെല്ലാവരും സമ്മതിക്കുന്ന ഒരു കാര്യം ആണ്. പിന്നെ മതേതര ‘ടാഗ്’ നഷ്ടപ്പെടും എന്ന് പേടിച്ചു പലരും അത് തുറന്നു പറയാറില്ല എന്ന് മാത്രം.
2011ലെ സെന്‍സസ് വിവരങ്ങള്‍ ഇത് വരെയും പരസ്യപ്പെടുത്താത്ത സാഹചര്യത്തില്‍ കാനത്തിന്റെ പ്രസ്താവന അനവസരത്തിലുള്ളതും ദുരുപദിഷ്ടവും ആയിട്ടാണ് ഒറ്റ നോട്ടത്തില്‍ തോന്നുക. പക്ഷെ എല്‍.ഡി.എഫ് ലെ വല്ല്യേട്ടനായ സി.പി.ഐ.(എം)ലെ തലയെടുപ്പുള്ള നേതാവ് തോമസ് ഐസക്കിന്റെ ആരോപണം കൂടി കൂട്ടി വായിക്കുമ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് വശം മനസിലാകുക.
അരുവിക്കര തിരഞ്ഞെടുപ്പില്‍ നിന്ന് കിട്ടിയ കനത്ത ആഘാതത്തിന്റെ പരിണിത ഫലം ആണ് ഈ സംഭവ വികാസങ്ങള്‍ എന്ന് വേണം മനസിലാക്കാന്‍. അതായത് ന്യുനപക്ഷ പ്രീണനം എന്ന വസ്തുതയെ ഒന്ന് തള്ളിപ്പറയാതെയോ ഭൂരിപക്ഷ പ്രീണനത്തെ ഒന്ന് തലോടിയോ അല്ലാതെ ഇനി കേരളത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ടികള്‍ക്ക് പിടിച്ചു നില്‍ക്കാനവില്ലെന്ന പുതിയ അടവ് നയത്തിന്റെ ഭാഗമായിരുന്നിരിക്കണം വല്ല്യേട്ടനും കുഞ്ഞെട്ടനും കൂടിയുള്ള ഒരുമിച്ചുള്ള ഈ നീക്കം. ഈ പുതിയ നയം ബലപ്പെടുന്നതിനു മുന്‍പുള്ള അങ്കലാപ്പ് ആയിരുന്നിരിക്കണം നിലവിളക്ക് സമരത്തില്‍ പ്രതിഫലിച്ചു കണ്ടത്.
ഈ ആരോപണം ഇപ്പോള്‍ ഉയര്‍ത്തിയതിനു പിന്നിലെ ഉദ്ദേശ ശുദ്ധിയില്‍ സംശയം ഉണ്ടായാലും ഇല്ലെങ്കിലും അത് തുറന്നു കാണിക്കുന്ന യാഥാര്‍ത്ഥ്യം അവഗണിക്കാനാവുന്നതല്ല.
സാമുദായികമായി ഏതെങ്കിലും പ്രത്യേക സ്ഥലങ്ങള്‍ കേന്ദ്രികരിച്ച് ജനസംഖ്യയിലുണ്ടാകുന്ന അസന്തുലിതാവസ്ഥയെ തങ്ങള്‍ക്കു തിരഞ്ഞെടുപ്പ് വിജയങ്ങള്‍ ഉറപ്പു വരുത്തുന്ന രീതിയില്‍ എഞ്ചിനീയറിംഗ് ചെയ്യാനുള്ള ശ്രമം ആണ് ലീഗ് നടത്തുന്നത്. അങ്ങനെ വാര്‍ഡ് തലം മുതല്‍ നിയമസഭ വരെ തങ്ങളുടെ സാമാചികരുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. എണ്ണത്തിന്റെ പ്രാധാന്യം അഞ്ചാം മന്ത്രി സ്ഥാനം വിലപേശി വാങ്ങിയ വിവാദത്തില്‍ കേരളം മുഴുവന്‍ കണ്ടതാണല്ലോ?
ഈ പറഞ്ഞ ജനസംഖ്യയിലെ അസന്തുലിതാവസ്ഥയുടെ മറ്റൊരു അനന്തര ഫലം ആണ് 2008ലെ നിയമസഭ മണ്ഡല പുന:സംഘടനയില്‍ കണ്ടത്. 2006ലെ നിയമസഭ തിരഞ്ഞെടുപ്പ് വരെ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ദക്ഷിണമദ്ധ്യ കേരളത്തിലെ ജില്ലകള്‍ക്ക് 87 നിയമസഭ സീറ്റുകളും പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഉത്തര കേരളത്തിലെ ജില്ലകള്‍ക്ക് 53 സീറ്റുകളും ഉണ്ടായിരുന്നത് 2008ലെ നിയമസഭ മണ്ഡല പുന:സംഘടനക്ക് ശേഷം 80 / 60 എന്ന നിലയില്‍ മാറുകയാണുണ്ടായത്. അതായതു ദക്ഷിണമദ്ധ്യകേരളത്തിലെ ജനങ്ങള്‍ക്ക് അവരുടേതല്ലാത്ത കാരണങ്ങള്‍ കൊണ്ട് അവരുടെ കാര്യങ്ങള്‍ നോക്കി നടത്താനുണ്ടായിരുന്ന എം.എല്‍.എമാരില്‍ 7 ആളുകളുടെ കുറവാണുണ്ടായത്.
തങ്ങളുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ ഇങ്ങനെ കൂടുതല്‍ കിട്ടിയ സീറ്റുകള്‍ തങ്ങളുടെ ഉറച്ച മണ്ഡലങ്ങള്‍ ആക്കി മാറ്റാനുള്ള ശ്രമങ്ങളില്‍ പെട്ടതാണ് ഇപ്പോള്‍ തോമസ് ഐസക് ഉന്നയിച്ചിരിക്കുന്ന മുസ്ലിം ഒണ്‍ലി വാര്‍ഡുകളും പഞ്ചായത്തുകളും സൃഷ്ടിക്കാനുള്ള ലീഗിന്റെ പുതിയ ശ്രമം.
ചരിത്ര പാഠപുസ്തകങ്ങളിലൂടെ എത്ര വെള്ള പൂശിയാലും മാഞ്ഞു പോകാത്ത 1921ലെ വര്‍ഗീയ കലാപത്തിന്റെ ചരിത്രമുള്ള, മാപ്പിളസ്ഥാന്‍ എന്ന പേരില്‍ പാകിസ്ഥാനില്‍ ചേരാന്‍ അനുവദിക്കണമെന്ന് സ്വാതന്ത്ര്യാനന്തര വിഭജന കാലത്ത് മുഹമദലി ജിന്നയോടു ആവശ്യപ്പെട്ട ചരിത്രമുള്ള മലബാര്‍ മേഖല പോലുള്ള സ്ഥലങ്ങളില്‍ കേവലം തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി മുസ്ലിം വാര്‍ഡും ഹിന്ദു വാര്‍ഡും സൃഷ്ടിക്കാനുള്ള ലീഗിന്റെ നീക്കം തീക്കളി ആണെന്ന് എന്ത് ഉദ്ദേശത്തില്‍ ആയാലും ഒരു കമ്മ്യുണിസ്റ്റുകാരന്‍ തെളിവ് സഹിതം പറയുമ്പോള്‍ അതിനെ അര്‍ഹിക്കുന്ന ഗൗരവത്തില്‍ എടുക്കാന്‍ എല്ലാവരും തയ്യാറായില്ലെങ്കില്‍ മതേതരത്വത്തില്‍ മേനി നടിക്കുന്ന കേരളത്തിന് അതിനു കൊടുക്കേണ്ടി വരുന്ന വില ഒരു പക്ഷെ വളരെ വലുതായിരിക്കും.
രാഷ്ട്രീയ പ്രത്യാഘാതങ്ങളും വലുതായിരിക്കും, പ്രത്യകിച്ചു കോണ്‍ഗ്രസിനും ഇടതിനും. ഇപ്പോഴത്തെ താല്‍കാലിക ലാഭത്തിനു വേണ്ടി ഇതിനു നേരെ കണ്ണടക്കാനാണു കോണ്‍ഗ്രസ്സും, യു.ഡി.എഫും, എല്‍.ഡി.എഫും തീരുമാനിക്കുന്നതെങ്കില്‍ പിന്നെ ഭാവിയില്‍ നടക്കാനിടയുള്ള മതാതിഷ്ടിത രാഷ്ട്രീയ തിരഞ്ഞെടുപ്പുകളില്‍ പുതിയൊരു തൃകോണ മത്സരമായിരിക്കും നടക്കുക. കേരള കോണ്‍ഗ്രസ്സും, മുസ്ലിം ലീഗും പിന്നെ ബിജെപിയും തമ്മിലായിരിക്കും ആ മത്സരം! അതെ, കോണ്‍ഗ്രസിന്റെയും ഇടതു പക്ഷത്തിന്റെയും പോടിപോലുമുണ്ടായിരിക്കില്ല അന്ന് ബാക്കി.
അത് എത്രയും പെട്ടെന്ന് മനസിലാക്കിയാല്‍ എല്‍.ഡി.എഫിനും, യു.ഡി.എഫിനും സര്‍വോപരി മതേതര കേരളത്തിനും കൊള്ളാം.