എസ്.പി ചൈത്ര തെരേസ ജോണിനെതിരെ നടപടിക്കൊരുങ്ങുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹർജി

സി.പി.എം ഓഫിസില്‍ കയറി പൊലീസ് സ്റ്റേഷൻ ആക്രമണ കേസിലെ പ്രതികള്‍ക്കായി തെരച്ചിൽ നടത്തിയതിന്റെ പേരില്‍ എസ്.പി ചൈത്ര തെരേസ ജോണിനെ വ്യക്തിഹത്യ ചെയ്യുന്നതും നടപടിക്കൊരുങ്ങുന്നതും തടയണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹർജി. എറണാകുളം ആസ്ഥാനമായ ‘പബ്ലിക് ഐ’ എന്ന സംഘടനയാണ് ഹർജി നൽകിയിരിക്കുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യപ്രതികളെയടക്കം അറസ്റ്റ് ചെയ്യാൻ സി.പി.എം ജില്ല കമ്മിറ്റി ഒാഫിസിൽ കയറിയ തിരുവനന്തപുരം ഡി.സി.പിയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥയെ ബലിയാടാക്കാൻ ശ്രമം നടക്കുന്നുവെന്നാരോപിച്ചാണ് ഹർജി നൽകിയിരിക്കുന്നത്.

പാർട്ടി ഒളിപ്പിച്ചിരിക്കുന്നതിനാൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് ഒാഫിസിൽ പരിശോധനക്ക് ഉദ്യോഗസ്ഥ തയാറായത്. എന്നാൽ, പരിശോധനവിവരം പൊലീസുകാര്‍ തന്നെ ചോര്‍ത്തി നൽകിയതിനാൽ പ്രതികളെ അറസ്റ്റ് ചെയ്യാനായില്ല. പാർട്ടി ജില്ല കമ്മിറ്റിയുടെ പരാതിയിൽ അന്നുതന്നെ ഉദ്യോഗസ്ഥയെ മുഖ്യമന്ത്രി ഡി.സി.പി ചുമതലയിൽ നിന്നൊഴിവാക്കി. ൈചത്രയുടെ നടപടിയിൽ തെറ്റില്ലെന്ന റിപ്പോർട്ട് ദക്ഷിണ മേഖല എ.ഡി.ജി.പി നൽകിയെങ്കിലും മുഖ്യമന്ത്രിയും പാർട്ടിയും ചൈത്രയെ ബലിയാടാക്കുകയാണ് ചെയ്തത്- ഹർജിയിൽ പറയുന്നു.

© 2024 Live Kerala News. All Rights Reserved.