ശബരിമല: ഹൈക്കോടതി വിധിയെ താറടിക്കുന്ന മുഖ്യമന്ത്രിയുടെ സമീപനം ശരിയല്ല ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശം അങ്ങേയറ്റം നിരുത്തരവാദപരവും തെറ്റിദ്ധാരണാജനകവുമാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇടതുസര്‍ക്കാര്‍ വസ്തുതകള്‍ മറച്ചുവച്ചു നല്‍കിയ സത്യവാങ്മൂലമാണ് സുപ്രീംകോടതി വിധിയിലേക്കു നയിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ശബരിമല യുവതീപ്രവേശം സംബന്ധിച്ച് 1991ല്‍ ഹൈക്കോടതിയുടേതു തെറ്റായ വിധിയായിരുന്നെന്നും അതു സുപ്രീംകോടതി തിരുത്തിയെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. 1950ലെ തിരുവിതാംകൂര്‍- കൊച്ചി ഹിന്ദുമതസ്ഥാപന നിയമം 31-ാം വകുപ്പനുസരിച്ചു ശബരിമലയില്‍ ദര്‍ശനവും പൂജകളും ഉത്സവകാല ചടങ്ങുകളും നടത്തേണ്ടത് ആചാരാനുഷ്ഠാനങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കണമെന്നാണ് 1991ലെ മഹീന്ദ്രന്‍ കേസിലെ വിധി. ഇക്കാര്യങ്ങള്‍ ഇടതുസര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ മറച്ചുവച്ചു. 2018 സെപ്റ്റംബര്‍ 28ലെ സുപ്രീംകോടതി വിധിയില്‍പോലും മഹീന്ദ്രന്‍ കേസും തിരുവിതാംകൂര്‍- കൊച്ചി ഹിന്ദുമതസ്ഥാപന നിയമം 31-ാം വകുപ്പും റദ്ദാക്കിയിട്ടില്ല.

വിദഗ്ധരായ തന്ത്രിമാരേയും ഹിന്ദുമത പണ്ഡിതരേയും വിസ്തരിച്ചു മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ശബരിമല അയ്യപ്പഭക്തര്‍ സവിശേഷമായ മതവിഭാഗമായതിനാല്‍, ഭരണഘടനയുടെ 26 ബി അനുച്ഛേദമനുസരിച്ച് ആചാരസംരക്ഷണത്തിന്റെ ഭാഗമായി 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി അന്ന് വിധി പുറപ്പെടുവിച്ചത്. സമാനമായ കാര്യങ്ങള്‍ തന്നെയാണ് ശബരിമല കേസില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ന്യൂനപക്ഷ വിധിയിലുമുള്ളത്.

പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ വിശ്വാസ സംരക്ഷണത്തിന് അനുകൂലമായ തീരുമാനം ഉണ്ടാകും. അതിനു തയാറാകാതെ ഹൈക്കോടതിയെയും മറ്റും ജനമധ്യത്തില്‍ താറടിക്കുന്ന പിണറായി വിജയന്റെ സമീപനം ശരിയല്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.