സുപ്രീംകോടതി ജസ്റ്റിസ് എ.കെ. സിക്രിക്ക് ഉന്നത പദവി വാഗ്ദാനം ചെയ്ത് കേന്ദ്ര സർക്കാർ. സി.ബി.ഐ ഡയറക്ടർ സ്ഥാനത്തുനിന്ന് അലോക് വർമയെ പുറത്താക്കാൻ ഉന്നതാധികാര സമിതിയിൽ പിന്തുണ നൽകിയതിനാണ് പദവി വാഗ്ദാനം ചെയ്തത്. എന്നാൽ പദവി വേണ്ടെന്ന് സിക്രി നിയമകാര്യ സെക്രട്ടറിയെ അറിയിച്ചു. മാര്‍ച്ച് 6നാണ് സിക്രി സുപ്രീം കോടതിയില്‍ നിന്ന് വിരമിക്കുന്നത്.
കോമൺവെൽത്ത് സെക്രട്ടേറിയറ്റ് ആർബിട്രൽ ട്രൈബ്യൂണൽ അംഗത്വമാണ് മോദി സർക്കാർ സിക്രിക്ക് വാഗ്ദാനം ചെയ്തത്. അലോക് വർമയുടെ സി.ബി.ഐയിലെ ഭാവി തീരുമാനിക്കാൻ ചേർന്ന ഉന്നതാധികാര സമിതിയിൽ മോദിക്കൊപ്പം വർമ്മക്കെതിരെയാണ് സിക്രി വോട്ട് ചെയ്തത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ പ്രതിനിധിയായാണ് സിക്രി ഉന്നതാധികാര സമിതി യോഗത്തിൽ പങ്കെടുത്തത്.
53 കോമൺവെൽത്ത് രാജ്യങ്ങൾക്കിടയിലുള്ള തർക്കങ്ങളിൽ അന്തിമവിധി കൽപിക്കുന്ന ട്രൈബ്യൂണലാണ് കോമൺവെൽത്ത് സെക്രട്ടേറിയറ്റ് ആർബിട്രൽ. ട്രൈബ്യൂണൽ. എട്ട് അംഗങ്ങളുള്ള ട്രൈബ്യൂണലിലെ ഒരു സീറ്റ് നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്.