അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് പ്രതീക്ഷയേകി എക്സിറ്റ് പോള്‍ ഫലങ്ങള്‍

ന്യൂഡല്‍ഹി : അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമെന്നാണ് ഇന്ത്യ ടു ഡേ, സീ വോട്ടര്‍ സര്‍വ്വെ ഫലങ്ങള്‍ പറയുന്നത്.

മധ്യപ്രദേശില്‍ 230 സീറ്റുകളില്‍ കോണ്‍ഗ്രസ് 104 മുതല്‍ 122 സീറ്റുകളും ബി.ജെ.പി 102 മുതല്‍ 120 സീറ്റുകളും നേടുമെന്ന് ഇന്ത്യാ ടുഡെ – ആക്‌സിസ് മൈ ഇന്ത്യ സര്‍വേ ഫലം പറയുന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് 119 മുതല്‍ 141 സീറ്റുകളും ബി.ജെ.പി 55 മുതല്‍ 72 സീറ്റുകളും നേടുമെന്നാണ് ഇന്ത്യാ ടുഡെ സര്‍വ്വെ പ്രവചിക്കുന്നത്.

അതേസമയം ചില എക്‌സിറ്റ് പോളുകള്‍ മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുന്നു. ടൈംസ് നൌ – സി.എന്‍.എക്‌സ് എക്‌സിറ്റ് പോള്‍ പ്രകാരം മധ്യപ്രദേശില്‍ ബി.ജെ.പി 126 സീറ്റുകളും കോണ്‍ഗ്രസ് 89 സീറ്റുകളും ബി.എസ്.പി 6 സീറ്റുകളും മറ്റുള്ളവര്‍ 9 സീറ്റുകളും നേടും. ആജ്തക് – ആക്‌സിസ് സര്‍വ്വെ മധ്യപ്രദേശില്‍ പ്രവചിക്കുന്നത് കോണ്‍ഗ്രസ് 104- 122 സീറ്റുകളും ബി.ജെ.പി 120-120 സീറ്റുകളും നേടുമെന്നാണ്.

ടൈംസ് നൌ – സി.എന്‍.എക്‌സ് സര്‍വ്വെ രാജസ്ഥാനില്‍ കോണ്‍ഗ്രസ് 105ഉം ബി.ജെ.പി 85ഉം ബി.എസ്.പി 2ഉം മറ്റുള്ളവര്‍ 7ഉം സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുന്നു. തെലങ്കാനയില്‍ ടി.ആര്‍.എസ് 66ഉം കോണ്‍ഗ്രസ് 37ഉം ബി.ജെ.പി 7ഉം മറ്റുള്ളവര്‍ 9ഉം സീറ്റുകള്‍ നേടുമെന്ന് ടൈംസ് നൌ പ്രവചിക്കുന്നു.

ഛത്തിസ്ഗഢില്‍ റിപ്ലബ്ലിക് – സീ വോട്ടര്‍ സര്‍വ്വെയും ന്യൂസ് നേഷനും കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുന്നു. കോണ്‍ഗ്രസ് 40-50 സീറ്റുകളും ബി.ജെ.പി 35-43 സീറ്റുകളും ബി.എസ്.പി 3-7 സീറ്റുകളും നേടുമെന്നാണ് റിപ്പബ്ലിക് – സീ വോട്ടര്‍ പ്രവചിക്കുന്നത്. ന്യൂസ് നേഷന്‍ പറയുന്നത് കോണ്‍ഗ്രസ് 40-50 സീറ്റുകളും ബി.ജെ.പി 38-46 സീറ്റുകളും ബി.എസ്.പി 4-8 സീറ്റുകളും മറ്റുള്ളവര്‍ 4 സീറ്റുകള്‍ വരെയും നേടുമെന്നാണ്. അതേസമയം ടൈംസ് നൌ പറയുന്നത് ഛത്തിസ്ഗഢില്‍ ബി.ജെ.പി 46ഉം കോണ്‍ഗ്രസ് 35ഉം ബി.എസ്.പി 7ഉം മറ്റുള്ളവര്‍ 2ഉം സീറ്റുകള്‍ നേടുമെന്നാണ്.

മിസോറാമില്‍ എം.എന്‍.എഫ് 16 മുതല്‍ 20 വരെയും കോണ്‍ഗ്രസ് 14 മുതല്‍ 18 വരെയും മറ്റുള്ളവര്‍ 3 മുതല്‍ 10 വരെയും സീറ്റുകള്‍ നേടുമെന്ന് റിപ്പബ്ലിക് – സീ വോട്ടര്‍ സര്‍വ്വെ പറയുന്നു.

© 2024 Live Kerala News. All Rights Reserved.