പാരീസ‌് > ഇന്ധന വിലവർധനയ‌്ക്കെതിരെ ഫ്രാൻസിൽ ദിവസങ്ങളായി തുടരുന്ന പ്രക്ഷോഭം കൂടുതൽ ശക്തമാകുന്നു. പ്രസിഡന്റ‌് ഇമ്മാനുവൽ മാക്രോണിന്റെ തെറ്റായ നയങ്ങളാണ‌് ഇന്ധനവിലവർധനയ‌്ക്ക‌് കാരണമെന്നും മാക്രോൺ രാജിവയ‌്ക്കുംവരെ സമരം തുടരുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളിൽ ഇതുവരെ അഞ്ഞൂറിലധികം പേർക്ക‌് പരിക്കേറ്റെന്ന‌് ആഭ്യന്തര മന്ത്രി ക്രിസ്റ്റഫർ കസ്റ്റാനർ പറഞ്ഞു. ഇതിൽ 14 പേരുടെ നില ഗുരുതരമാണ‌്. പരിക്കേറ്റവരിൽ 28 പൊലീസുകാരുമുണ്ട‌്.
പ്രധാന റോഡുകളിൽ ഗതാഗത തടസ്സമുണ്ടാക്കി സമരം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന‌് ആഭ്യന്തരമന്ത്രി മുന്നറിയിപ്പ‌് നൽകി. വടക്കൻ മേഖലയിലെ പട്ടണമായ കേനിൽ പ്രക്ഷോഭകാരികളെ പിരിച്ചുവിടാൻ പൊലീസ‌് കണ്ണീർവാതക ഷെൽ പ്രയോഗിച്ചു.