വിദേശ തൊഴിലാളികളുടെ എണ്ണം കുറഞ്ഞെന്ന് കൗണ്‍സില്‍ ഓഫ് സൗദി ചേംബേഴ്‌സ്

റിയാദ്: വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയതായി കൗണ്‍സില്‍ ഓഫ് സൗദി ചേംബേഴ്‌സ്. സ്വകാര്യ സ്ഥാപനങ്ങള്‍ ചെലവു ചുരുക്കലിന്റെ ഭാഗമായി വിദേശികളെ പിരിച്ചുവിട്ടിട്ടുണ്ടെന്നും ചേംബേഴ്‌സ് അറിയിച്ചു.

രാജ്യത്തെ ചെറുകിട സംരംഭകരും സ്വകാര്യ സ്ഥാപനങ്ങളും ചെലവു ചുരുക്കുകയാണ്. ഇതിന്റെ പ്രതിഫലനമാണ് വിദേശ തൊഴിലാളികളുടെ എണ്ണം കുറയാന്‍ കാരണം. തൊഴിലാളികളുടെ എണ്ണം കുറക്കുകയും ഇവരെ കാര്യക്ഷമമായി വിന്യസിച്ചുമാണ് സ്വകാര്യ സ്ഥാപനങ്ങള്‍ മുന്നോട്ടു പോകുന്നതെന്നും സൗദി ചേംബേഴ്‌സിന് കീഴിലെ ലേബര്‍ മാര്‍ക്കറ്റ് കമ്മിറ്റി പ്രസിഡന്റ് എന്‍ജിനീയര്‍ മന്‍സൂര്‍ അല്‍ശത്രി പറഞ്ഞു.

സൗദിയില്‍ ഒരു വര്‍ഷത്തിനിടെ 9 ലക്ഷം വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. എന്നാല്‍ ഇതിന് ആനുപാതികമായി സ്വദേശികള്‍ക്ക് തൊഴില്‍ നേടാന്‍ കഴിഞ്ഞിട്ടില്ല. സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ 5.7 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

© 2024 Live Kerala News. All Rights Reserved.