ശബരിമല വനഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കണം; ഉന്നതാധികാര സമിതി

ന്യൂഡല്‍ഹി: ശബരിമലയിൽ വനഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ഉന്നതാധികാര സമിതി. കുടിവെള്ള വിതരണം, ശൗചാലയ നിര്‍മാണം എന്നിവ മാത്രമേ അനുവദിക്കാവുവെന്നും ഉന്നതാധികാര സമിതി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഉന്നതാധികാര സെക്രട്ടറി അമര്‍നാഥ് ഷെട്ടിയാണ് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പ്രളയത്തില്‍ തകര്‍ന്ന പമ്ബയിലെ കെട്ടിടങ്ങള്‍ പുനര്‍നിര്‍മിക്കാനോ അറ്റകുറ്റപ്പണിക്കോ അനുവദിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും.

പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ വനഭൂമിയിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ഉത്തരവിടണമെന്നാണ് ഉന്നതാധികാര സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അന്തിമ മാസ്റ്റര്‍പ്ലാനിന് സുപ്രീം കോടതി അംഗീകാരം നല്‍കുന്നതുവരെ കുടിവെള്ള വിതരണം, ശൗചാലയം എന്നിവയ്ക്കുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മാത്രമേ അനുവദിക്കാവൂ എന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്.

മാത്രമല്ല പമ്പയില്‍ അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ശബരിമലയില്‍ അനധികൃത നിര്‍മാണങ്ങള്‍ നടക്കുന്നുണ്ടെന്നും അത് പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുന്നെന്നും ചൂണ്ടിക്കാട്ടി പ്രൊഫ. ശോഭീന്ദ്രനാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

© 2024 Live Kerala News. All Rights Reserved.