ലണ്ടൻ > കേംബ്രിഡ‌്ജ‌് അനലിറ്റിക്ക വിവരചോർച്ചാ വിവാദത്തിൽ ഫെയ‌്സ‌്ബുക്കിന‌് ബ്രിട്ടൻ അഞ്ച‌് ലക്ഷം പൗണ്ട‌് (4.72 കോടി രൂപ) പിഴവിധിച്ചു. ഗുരുതര നിയമലംഘനമാണ‌് ഫെയ‌്സ‌്ബുക്കിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന‌് ബ്രിട്ടീഷ‌് ഇൻഫർമേഷൻ കമീഷണറുടെ കാര്യാലയം (ഐസിഒ) വിലയിരുത്തി. വ്യക്തമായ അനുമതിയില്ലാതെ ജനങ്ങളുടെ വിവരങ്ങൾ ആപ‌് ഡെവലപ്പർമാർക്ക‌് ഫെയ‌്സ‌്ബുക്ക‌് കൈമാറിയെന്ന‌് ഐസിഒ പറഞ്ഞു. ഫെയ‌്സ‌്ബുക്കിനെതിരെ പരമാവധി പിഴ ചുമത്താനാണ‌് ഉദ്ദേശിക്കുന്നതെന്ന‌് കഴിഞ്ഞ ജൂലൈയിൽത്തന്നെ ഐസിഒ വ്യക്തമാക്കിയിരുന്നു.
യൂറോപ്പിൽ ജിഡിപിആർ നിലവിൽ വരുന്നതിനുമുമ്പുണ്ടായിരുന്ന വിവരസംരക്ഷണ നിയമത്തിൽ നിർദേശിക്കുന്ന പരമാവധി പിഴത്തുകയാണ‌് ഫെയ‌്സ‌്ബുക്കിനെതിരെ ചുമത്തിയത‌്. 2007–14 കാലഘട്ടത്തിലാണ‌് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഫെയ‌്സ‌്ബുക്ക‌് അനധികൃതമായി കൈകാര്യം ചെയ‌്തതെന്ന‌് പിഴത്തുക സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രസ‌്താവനയിൽ ഐസിഒ പറഞ്ഞു. വ്യക്തമായ അനുമതിയില്ലാതെ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഉപയോഗിക്കാൻ ആപ‌് ഡെവലപ്പർമാരെ അനുവദിച്ചതിനു പുറമെ ആപ‌് ഡൗൺലോഡ‌് ചെയ‌്തിട്ടില്ലാത്തവരുടെ വിവരങ്ങൾപോലും ഫെയ‌്സ‌്ബുക്ക‌് ലഭ്യമാക്കിയെന്നും ഐസിഒ വ്യക്തമാക്കി.