സിബിഐ മേധാവി അലോക് വർമയെ തൽസ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാൽ ഇടപാടിൽ സിബിഐ നിഷ്‌പക്ഷ അന്വേഷണം നടത്തിയാൽ സത്യങ്ങൾ പുറത്തുവരുമെന്ന് മോദി അലോക് വർമയെ സ്ഥാനത്തുനിന്ന് നീക്കിയതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ക്രിമിനൽ നടപടിയെന്നാണ് രാഹുൽ ഗാന്ധി ഇതിനെ വിശേഷിപ്പിച്ചത്. സിബിഐ ഡയറക്ടറെ മാറ്റാൻ പ്രധാനമന്ത്രിക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
രാത്രി രണ്ടുമണിക്ക് സിബിഐ ഡയറക്ടറെ നീക്കിയ നടപടി നിയമവിരുദ്ധവും രാജ്യത്തിന് അപമാനവുമാണ്. സിബിഐ അന്വേഷണം അനുവദിക്കുന്നതും പ്രധാനമന്ത്രി ആത്മഹത്യ ചെയ്യുന്നതും തുല്യമാണ് പിടിക്കപ്പെടുമെന്ന നില വന്നപ്പോൾ സിബിഐ മേധാവിയെ മോദി മാറ്റുകയായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
റഫാൽ ഇടപാടിൽ പ്രധാനമന്ത്രി അഴിമതി നടത്തി എന്നതാണ് വസ്തുത എന്ന് കോൺഗ്രസ് അധ്യക്ഷൻ കുറ്റപ്പെടുത്തി. മുപ്പതിനായിരം കോടി രൂപ അനിൽ അംബാനിയുടെ പോക്കറ്റിലേക്ക് ഇട്ടുകൊടുക്കുകയാണ് മോദി ചെയ്തത്. എല്ലാ സർക്കാർ സംവിധാനങ്ങളും പ്രധാനമന്ത്രിയെ രക്ഷിക്കാൻ ശ്രമിക്കുകയാണ്. പക്ഷേ നരേന്ദ്രമോദി പിടിക്കപ്പെടുകതന്നെ ചെയ്യും.
അരുൺ ജെയ്റ്റ്‍ലിക്ക് ഇക്കാര്യത്തിൽ ഒന്നും പറയാനാകില്ല, കാരണം ജയ്റ്റ്‍ലിയുടെ മകളാണ് മുകുൾ ചോസ്കിയുടെ വക്കീലെന്ന് രാഹുൽ പരിഹസിച്ചു. പ്രതിപക്ഷ പാർട്ടി എന്ന നിലയിലുള്ള ഉത്തരവാദിത്തം നിർവഹിക്കുകയാണ് കോൺഗ്രസ് ഇപ്പോൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു