ശബരിമല സ്ത്രീപ്രവേശനം; നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉന്നതതല യോഗം

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. നടതുറക്കുന്നതിന് മുന്‍പുള്ള ഒരുക്കങ്ങളെക്കുറിച്ച് യോഗത്തില്‍ തീരുമാനമുണ്ടാകും. രാവിലെ 11.30നാണ് യോഗം.

ഒരുക്കങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ വിവിധ വകുപ്പുകളോട് സര്‍ക്കാര്‍ നേരത്തെ തന്നെ നിര്‍ദ്ദേശിച്ചിരുന്നു. സ്ത്രീകള്‍ അധികമായി വരമ്പോള്‍ ഒരുക്കേണ്ട സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. താമസ സൗകര്യവും ശുചിമുറികളുമടക്കം പുതുതായി ഒരുക്കേണ്ട സാഹചര്യവും നിലവിലുണ്ട്.

അതിനിടെ സുപ്രീംകോടതി വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കുന്നതിനുള്ള സാധ്യത തേടുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞത് വിവാദമായിരുന്നു.

നിലവില്‍ ശരാശരി ഒന്നരക്കോടിപ്പേരാണ് സീസണില്‍ ശബരിമല തീര്‍ഥാടനത്തിനായി എത്തുന്നത്. തീര്‍ഥാടനകാലത്ത് സുരക്ഷാ കാര്യങ്ങളും വിപുലപ്പെടുത്തേണ്ടി വരും. ഭക്തര്‍ക്ക് വിരിവയ്ക്കാനുള്ള കാര്യങ്ങള്‍ ഉള്‍പ്പെടെ പമ്പയിലും നിലയ്ക്കലിലും സന്നിധാനത്തും അടിസ്ഥാന സൗകര്യങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വേണ്ടിവരും.പുതിയ സാഹചര്യത്തില്‍ സന്നിധാനത്ത് കൂടുതല്‍ വനഭൂമി ചോദിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.

കേരളത്തിനുള്ളില്‍നിന്ന് എത്ര സ്ത്രീകള്‍ എത്തുമെന്നതിനെ സംബന്ധിച്ചും ആശയക്കുഴപ്പമുണ്ട്. ക്ഷേത്ര പ്രവേശനത്തെ സംബന്ധിച്ച് സ്ത്രീകള്‍ക്കിടയില്‍ തന്നെ വ്യത്യസ്ത അഭിപ്രായം ഉള്ളതിനാല്‍ കണക്കെടുപ്പ് ഈ ഘട്ടത്തില്‍ സാധ്യമല്ല. 2011 ലെ സെന്‍സസ് അനുസരിച്ച് 1,73,78,649 സ്ത്രീകളാണ് കേരളത്തിലുള്ളത്. ഇതിന്റെ രണ്ടു ശതമാനം കണക്കാക്കിയാല്‍പോലും 3,47,572 സ്ത്രീകള്‍ ശബരിമലയിലെത്താം. ഇതിനനുസരിച്ച് അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കേണ്ടിവരും.

© 2024 Live Kerala News. All Rights Reserved.