എലിപ്പനി പടരുന്നു; കോഴിക്കോട് ജില്ലയിൽ ജാഗ്രത നിര്‍ദ്ദേശം

കോഴിക്കോട് ജില്ലയിൽ എലിപ്പനി പടർന്ന് പിടിക്കുന്നു. 28 എലിപ്പനി കേസുകളാണ് ഈ മാസം റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ മൂന്ന് പേര്‍ മരിച്ചു. രോഗലക്ഷണങ്ങളോടെ 66 പേര്‍ നിരീക്ഷണത്തിലാണ്. ഇതേതുടർന്ന്, കോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചതായി ഡി എം ഒ ഡോ. വി ജയശ്രീ അറിയിച്ചു.

പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കുന്നതിനായി വിവിധ പഞ്ചായത്തുകളില്‍ ഇന്ന് മുതല്‍ താത്ക്കാലിക ആശുപത്രികള്‍ പ്രവര്‍ത്തനമാരംഭിക്കും. പ്രളയത്തെ തുടര്‍ന്നുളള പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയില്‍ 16 താത്കാലിക ആശുപത്രികള്‍ പ്രവര്‍ത്തനമാരംഭിക്കും. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ആശുപത്രി ഒരുക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുറഞ്ഞതും പകര്‍ച്ചവ്യാധികള്‍ കൂടുതലുള്ളതുമായ പ്രദേശങ്ങളിലാവും ഇവയുടെ പ്രവര്‍ത്തനമെന്നും ഡോ. ജയശ്രീ പറഞ്ഞു.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ആരംഭിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന നിര്‍ദ്ദേശവും ആരോഗ്യവകുപ്പ് നല്‍കുന്നു.

കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പറുകള്‍ 04952376100, 04952376063

© 2024 Live Kerala News. All Rights Reserved.