നാഥന്റെ വിളിക്കുത്തരം നൽകാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തിയ ജനങ്ങൾ ഇന്ന് അറഫയിൽ സംഗമിക്കും. ഹജ്ജിനെത്തിയ മനുഷ്യ വൈവിധ്യങ്ങൾ ദേശങ്ങൾക്കും , ഭാഷകൾക്കും നിറങ്ങൾക്കുമപ്പുറം ഒന്നാകുന്ന മഹാസംഗമമാണ് അറഫാ സംഗമം. 20 ലക്ഷത്തിലധികം വിശ്വാസികളാണ് ചരിത്രഭൂമിയിൽ ഇന്ന് സംഗമിക്കുന്നത്. ലക്ഷക്കണക്കിനാളുകൾക്ക് പ്രാർഥിക്കാൻ സൗകര്യമുള്ള അറഫയിലെ നമീറ മസ്ജിദ് തിങ്കളാഴ്ച പുലരും മുമ്പുതന്നെ നിറഞ്ഞുകവിഞ്ഞു. മുഹമ്മദ് നബി മനുഷ്യകുലത്തിന്റെ വിമോചന പ്രഖ്യാപനം നിർവഹിക്കാൻ കയറിനിന്ന ജബലുർറഹ്മയും നേരം പുലരും മുമ്പേ തീർത്ഥാടകരാൽ നിറഞ്ഞു കവിഞ്ഞിട്ടുണ്ട്.
മുഴുവൻ തീർഥാടകരും ഉച്ചയോടെ അറഫയിൽ സംഗമിക്കും. ഉച്ചക്കും വൈകുന്നേരവുമുള്ള നമസ്കാരങ്ങൾ ഇവിടെ ഒരുമിച്ച് നിർവഹിക്കും. ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്’ എന്നു തുടങ്ങുന്ന നാഥനെ വാഴ്ത്തുന്ന തൽബിയത്ത് മന്ത്രങ്ങളുമായി തീർഥാടകർ അറഫയിലേക്കൊഴുകുകയാണ്. ഉച്ച മുതൽ അസ്തമയം വരെ അറഫയിൽ നിൽക്കലാണ് ഹജ്ജിന്റെ മുഖ്യ ചടങ്ങ്.
അറഫയിലെ പ്രാർഥനകൾ കഴിഞ്ഞ് സൂര്യാസ്തമയമാകുമ്പോൾ മുസ്ദലിഫയിലെത്തി അവിടെ വിശ്രമിക്കും. ഇശാ-മഗ്രിബ് നമസ്കാരങ്ങൾ ഒരുമിച്ച് നിർവഹിക്കും. ദുൽഹജ്ജ് 10 പുലരുന്നതോടെ മിനായിലെ കൂടാരങ്ങളിലേക്ക് തിരിച്ചുപോവും. അവിടെ രാത്രി താമസിച്ചാണ് പിന്നീടുള്ള കർമങ്ങൾ.