കാലവര്‍ഷക്കെടുതിയില്‍ രണ്ടുദിവസത്തിനിടെ പൊലിഞ്ഞത് 108 ജീവനുകള്‍

കൊച്ചി : നിലയ്ക്കാത്ത കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് രണ്ടുദിവസത്തിനിടെ 108 ജീവനുകളാണ് നഷ്ടമായത്. മലപ്പുറം മറ്റത്തൂര്‍ ദുരിതാശ്വാസ ക്യാംപില്‍ ചികില്‍സ കിട്ടാതെ സ്ത്രീ മരിച്ചു. മോതിയില്‍ കാളിക്കൂട്ടിയാണു മരിച്ചത്. തൃശൂര്‍ ജില്ലയില്‍ 21 പേരും മലപ്പുറം, ഇടുക്കി ജില്ലകളില്‍ 24 പേര്‍ വീതവും മരിച്ചു. മലപ്പുറത്ത് 19 പേരും മാന്നാറില്‍ ഏഴും കോട്ടയത്ത് നാലുപേരും മരിച്ചു.

വെള്ളപ്പൊക്കത്തില്‍ കുടുങ്ങി ഒറ്റപ്പെട്ടനിലയില്‍ ഇപ്പോഴും ആയിരങ്ങളാണുള്ളത്. പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളിലാണു ദുരിതം കൂടുതല്‍. വിവിധ സ്ഥലങ്ങള്‍ വെള്ളത്തിലായതോടെ ഒറ്റപ്പെട്ടു കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും അഗ്നിശമനസേനയും പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നു.

നിലയ്ക്കാത്ത മഴയില്‍ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് ഇപ്പോള്‍ 2402.25 അടിയാണ്. എന്നാല്‍ മുല്ലപ്പെരിയാറില്‍ 141.6 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ബാണാസുരസാഗറില്‍ നീരൊഴുക്ക് കുറഞ്ഞു. ഷട്ടറുകള്‍ 40 സെന്റിമീറ്റര്‍ താഴ്ത്തി.

ഇടമലയാറില്‍ വെള്ളം കുറഞ്ഞ് പരമാവധി സംഭരണ ശേഷിക്ക് താഴെ എത്തി. അതിനാല്‍ ഇടമലയാറില്‍ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കും.

അതേസമയം ഇന്നും സംസ്ഥാനത്ത് മഴ തുടരും. 8 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

ഇതിനിടെ തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴിയുള്ള ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളത്ത് നിന്ന് പാലക്കാട്ടേക്ക് 4 മണി വരെ ട്രെയിനുകള്‍ റദ്ദാക്കി. തിരുവനന്തപുരത്ത് നിന്നുള്ള ജനശതാബ്ദിയും റദ്ദാക്കിയിട്ടുണ്ട്. പരശുറാം കായംകുളത്ത് യാത്ര അവസാനിപ്പിക്കും. ദീര്‍ഘദൂര ട്രെയിനുകള്‍ തിരുനെല്‍വേലി വഴി തിരിച്ചുവിട്ടു.

© 2024 Live Kerala News. All Rights Reserved.