കൊൽക്കത്ത: ലോക്സഭ മുൻ സ്പീക്കർ സോമനാഥ് ചാറ്റർജി (89) അന്തരിച്ചു. വൃക്ക തകരാറിലായതിനെ തുടർന്ന് കൊൽക്കത്തിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് കഴിഞ്ഞദിവസം നേരിയ ഹൃദയാഘാതവുമുണ്ടായി. നാലുദിവസങ്ങളിലായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
ഞായറാഴ്ച ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് സോമനാഥ് ചാറ്റർജിയുടെ ആരോഗ്യനില മോശമായിരുന്നു. രക്തശുദ്ധീകരണം നടത്തുന്നതിനിടയിലായിരുന്നു ഹൃദയാഘാതം. കഴിഞ്ഞ മാസം തലച്ചോറിലേക്കുള്ള രക്തനാഡി പൊട്ടിയതിനെ തുടർന്നും അദ്ദേഹത്തിനു ഹൃദയാഘാതമുണ്ടായിരുന്നു.
പത്തു തവണ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട സോമനാഥ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. 2004 മുതൽ 2009 വരെ സ്പീക്കറായി പ്രവർത്തിച്ചു. യുപിഎ സർക്കാരിനു സിപിഎം പിന്തുണ പിൻവലിച്ചതിനെ തുടർന്നു സ്പീക്കർ പദവിയിൽനിന്ന് രാജിവയ്ക്കാതിരുന്ന അദ്ദേഹത്തെ 2008ൽ പാർട്ടി പുറത്താക്കിയിരുന്നു.