പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രി പുറപ്പെട്ടു; ആദ്യമെത്തുക ഇടുക്കിയില്‍

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ പുറപ്പെട്ടു. പ്രതിപക്ഷ നേതാവ്, റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരും സംഘത്തിലുണ്ട്. തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം പുറപ്പെട്ട സംഘം എട്ടരയോടെ കട്ടപ്പനയിലെത്തും.

ഇടുക്കിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം വയനാട്ടിലേക്ക് പോകും. സുല്‍ത്താന്‍ ബത്തേരിയിലിറങ്ങുന്ന മുഖ്യമന്ത്രി ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. കോഴിക്കോടും മലപ്പുറം ജില്ലകളിലെ സ്ഥിതി ഹെലികോപ്റ്ററില്‍ നിന്നായിരിക്കും വിലയിരുത്തുക. ഉച്ചയോടെ എറണാകുളത്തെത്തുന്ന മുഖ്യമന്ത്രി ആലുവ സന്ദര്‍ശിക്കും. ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.

അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതില്‍ കുറയുന്നു. 2401.10 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. സെക്കന്റില്‍ 750 ഘനമീറ്റര്‍ വെളളമാണ് ഇപ്പോള്‍ പുറത്തുവിടുന്നത്.

ഇടുക്കി അണക്കെട്ട് തുറന്നതോടെ പെരുമ്പാവൂരിലും കാലടിയിലും പെരിയാര്‍ തീരത്തുളളവരെ പൂര്‍ണ്ണമായും ഒഴിപ്പിച്ചു. സൈന്യവും ദുരന്ത നിവാരണസേനയും സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.