മോട്ടോർ വാഹന നിയമ ഭേദഗതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ട്രേഡ് യൂനിയനുകൾ സംയുക്തമായി ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ മോട്ടോർ വാഹന പണിമുടക്ക് തുടങ്ങി. ഓട്ടോറിക്ഷകൾ, ടാക്സികൾ, ചെറുകിടവാഹനങ്ങൾ, സ്വകാര്യ ബസുകൾ, ചരക്കുകടത്ത് വാഹനങ്ങൾ എന്നിവ പണിമുടക്കി പ്രതിഷേധിക്കുകയാണ്. അതേസമയം, ബി.എം.എസ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.
ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡ്രൈവിംഗ് സ്കൂൾ, ഓട്ടോ മൊബൈൽ വർക് ഷോപ്പുകൾ, വാഹനഷോറൂമുകൾ, പഴയവാഹനങ്ങളുടെ വിൽപന കേന്ദ്രങ്ങൾ, ഓട്ടോ കൺസൾട്ടൻസി കേന്ദ്രങ്ങൾ, സ്പെയർപാർട്സ് വിപണനശാലകൾ എന്നിവയും പണിമുടക്കുന്നുണ്ട്.
കെ.എസ്.ആർ.ടി.സിയിൽ മാനേജ്മെന്റിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയൻ സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂർ സൂചനപണിമുടക്കും ഇതോടൊപ്പം നടക്കുന്നുണ്ട്. കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു), കെ.എസ്.ടി.ഡബ്ല്യു.യു (ഐ.എൻ.ടി.യു.സി), കെ.എസ്.ടി.ഇ.യു (എ.ഐ.ടി.യു.സി), കെ.എസ്.ആർ.ടി.ഡി.യു എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് പണിമുടക്ക്.
ശമ്പളപരിഷ്കരണം നടപ്പിലാക്കുക, വാടകവണ്ടി നീക്കം ഉപേക്ഷിക്കുക, ഡ്യൂട്ടി പരിഷ്കാരം പിൻവലിക്കുക തുടങ്ങി 16 ആവശ്യങ്ങൾ ഉന്നയിച്ചാണ് ദേശീയ പണിമുടക്ക്. പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ കണ്ണൂർ, എംജി, കേരള, ആരോഗ്യ, കാലിക്കറ്റ് സർവ്വകലാശാലകൾ മാറ്റിവച്ചിട്ടുണ്ട്. ഹയർ സെക്കണ്ടറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് സപ്ലിമെന്ററി പരീക്ഷ ഒമ്പതാം തീയതിയിലേക്ക് മാറ്റിയിട്ടുണ്ട്.