പി.എൻ.ബി തട്ടിപ്പ് കേസിൽ ഉൾപ്പെട്ട വിവാദ വ്യവസായി മെഹുൽ ചോക്സിക്ക് കനത്ത തിരിച്ചടി നൽകുന്ന തീരുമാനവുമായി ആൻറ്വിഗ ആൻഡ് ബർബുഡ. ചോക്‌സിയെ വിട്ടുനൽകാൻ ഇന്ത്യ ആവശ്യപ്പെട്ടാൽ പരിഗണിക്കുമെന്ന് ആൻറ്വിഗ ആൻഡ് ബർബുഡ വിദേശകാര്യമന്ത്രി ഇ.പി ചീത് ഗ്രീസ്. വിദേശകാര്യമന്ത്രിയെ ഉദ്ധരിച്ച് ആൻറ്വിഗ ദിനപത്രമായ ഡെയ്ലി ഒബ്സർവറാണ് വാർത്ത് റിപ്പോർട്ട് ചെയ്തത്.
ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ കരാറുകളൊന്നുമില്ല. എങ്കിലും ചോക്‌സിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയാൽ അത് പരിഗണിക്കുമെന്ന് ചീത് ഗ്രീസ് പറഞ്ഞു. എന്നാൽ, ഇതുവരെയായിട്ടും ഇന്ത്യയിൽ നിന്നും അത്തരം അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ മെഹുൽ ചോക്സിക്ക് ആൻറ്വിഗ പൗരത്വം അനുവദിച്ചിരുന്നു. രാജ്യത്ത് വ്യവസായ നിക്ഷേപം നടത്തുന്നവർക്ക് പൗരത്വം നൽകുന്ന വ്യവസ്ഥ പ്രകാരമായിരുന്നു നടപടി. ഇതോടെ ചോക്‌സിയെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള നീക്കങ്ങൾക്ക് തിരിച്ചടിയേറ്റിരുന്നു.