ന്യൂഡൽഹി: പരിഷ്കരിച്ച ചരക്കു സേവന നികുതി (ജി.എസ്.ടി) വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ 88 ഇനങ്ങൾക്ക് വില കുറഞ്ഞേക്കും. കഴിഞ്ഞയാഴ്ച ചേർന്ന ജി.എസ്.ടി കൗൺസിലാണ് നികുതി കുറച്ചത്. നികുതി കുറച്ച ഇനങ്ങൾക്ക് അഞ്ചു മുതൽ 10 ശതമാനം വരെ വിലകുറയുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
27 ഇഞ്ചുവരെയുള്ള ടെലിവിഷൻ, വാഷിങ് മെഷീൻ, വാക്വം ക്ലീനർ, ഷേവിങ് ഉപകരണങ്ങൾ, വാട്ടർ ഹീറ്റർ, ഇലക്ട്രിക് ഇസ്തിരിപ്പെട്ടി, പെയിൻറ്, തുകൽ ഉൽപന്നങ്ങൾ, വാർണിഷ്, വാട്ടർ കൂളർ, വാട്ടർ ഹീറ്റർ, വിഡിയോ ഗെയിം, ഹെയർ ഡ്രെയർ, മിക്സർ ഗ്രൈൻഡർ, ജ്യൂസർ തുടങ്ങിയവക്കാണ് 28 ശതമാനം നികുതി 18 ശതമാനമാക്കിയത്. 12 ശതമാനം നികുതി ചുമത്തിയിരുന്ന സാനിറ്ററി നാപ്കിന് പൂർണ ഇളവും നൽകിയിരുന്നു. 1000 രൂപവരെയുള്ള ചെരിപ്പുകൾക്കും നികുതി അഞ്ചുശതമാനമായി കുറച്ചിട്ടുണ്ട്.
ഇനി 28 ശതമാനം എന്ന ഉയർന്ന നികുതി നൽകേണ്ട പട്ടികയിലുള്ളത് 35 ഇനങ്ങൾ മാത്രമാണ്. സിമൻറ്, എ.സി, ഡിജിറ്റൽ കാമറ, വിഡിയോ റെക്കോഡർ, മോട്ടോർ വാഹനങ്ങൾ, പുകയില, വിമാനം, ഒാട്ടോമൊബൈൽ പാർട്സ്, ടയർ തുടങ്ങിയവക്കാണ് 28 ശതമാനം നികുതി നൽകേണ്ടത്. ഒരുവർഷത്തിനിടെ ജി.എസ്.ടി കൗൺസിൽ 28 ശതമാനത്തിന്റെ പട്ടികയിലുള്ള 191 ഉൽപന്നങ്ങൾക്കാണ് നികുതി കുറച്ചത്. 2017 ജൂലൈ ഒന്നിന് ചരക്കുസേവന നികുതി പ്രാബല്യത്തിൽ വന്നപ്പോൾ 226 ഇനങ്ങൾക്കായിരുന്നു 28 ശതമാനം നികുതി.