ഇസ്ലാമാബാദ്: പാകിസ്ഥാൻ പൊതു തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ല. ഇമ്രാൻ ഖാന്‍റെ തെഹ്‍രിഖ് ഇ ഇൻസാഫ് പാർട്ടി(പിടിഐ) ഏറ്റവും വലിയ ഒറ്റകക്ഷിയായി. ആകെയുള്ള 272ൽ 114 സീറ്റുകളില്‍ പിടിഐ ജയിക്കുകയോ മുന്നിട്ട് നില്‍ക്കുകയോ ചെയ്യുന്നുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. 47 ശതമാനം പോളിങ് നടന്ന തെരഞ്ഞെടുപ്പിൽ 64 സീറ്റ് നേടിയ നവാസ് ശരീഫിന്റെ പി.എം.എൽ രണ്ടാമതും ബിലാവൽ ഭൂട്ടോയുടെ പി.പി.പി -പാർലമെന്റെറിയൻ 43 സീറ്റുകളുമായി മൂന്നാമതുമെത്തി.
പോളിങ് അവസാനിച്ച് 12 മണിക്കൂറിനു ശേഷവും ഫലം പ്രഖ്യാപിച്ചിട്ടില്ല. സാേങ്കതിക പ്രശ്നങ്ങൾ നേരിട്ടതു മൂലമാണ് ഫലപ്രഖ്യാപനം വൈകുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 10 കോടിയിലേറെ വോട്ടർമാരുള്ള രാജ്യത്ത് ദേശീയ അസംബ്ലിയിലെ 272 സീറ്റുകളിലേക്കും നാലു പ്രവിശ്യകളിലെ 577 സീറ്റുകളിലേക്കുമായിരുന്നു തെരഞ്ഞെടുപ്പ്. കേവല ഭൂരിപക്ഷത്തിന് 137 സീറ്റുകൾ വേണം.
അതേസമയം തിരഞ്ഞെടുപ്പില്‍ കൃതിമം നടന്നെന്ന് നിലവില്‍ രാജ്യം ഭരിക്കുന്ന പാകിസ്താന്‍ മുസ്ലീം ലീഗ് ആരോപിച്ചു. മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ പാര്‍ട്ടിയായ പാകിസ്താന്‍ മുസ്ലീംലീഗ് 64 സീറ്റുകള്‍ ജയിച്ചതായാണ് സൂചന. മുന്‍പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ നയിക്കുന്ന പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) 42 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
തിരഞ്ഞെടുപ്പ് ഫലം തങ്ങള്‍ അംഗീകരിക്കില്ലെന്ന് പാകിസ്താന്‍ മുസ്ലീംലീഗ് നേതാവും മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ സഹോദരനുമായ ഷെഹബാസ് ഷെരീഫ് പ്രതികരിച്ചു. പോളിംഗ് ബൂത്തുകള്‍ സൈന്യം കൈയടിക്കിയിരിക്കുകയാണെന്നും പാര്‍ട്ടി പ്രതിനിധികളെ കൗണ്ടിംഗ് സ്റ്റേഷനുകളില്‍ നിന്ന് ഓടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം പാകിസ്ഥാൻ മുസ്ലീം ലീഗിന്റെ ആരോപണങ്ങൾ തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ മുഹമ്മദ് റാസാ ഖാൻ രംഗത്തെത്തി. പുലർച്ചെ നാല് മണിക്ക് വാർത്തസമ്മേളനം നടത്തിയ മുഹമ്മദ് റാസാ ഖാൻ തെരഞ്ഞെടുപ്പ് സുതാര്യമാണെന്ന് ആവകാശപ്പെട്ടു. ഫലം വൈകുന്നത് സാങ്കേതിക പ്രശ്നങ്ങൾ കാരണം കൊണ്ടാണെന്നും ഖാൻ പറഞ്ഞു.
272 അംഗ ദേശീയ അസംബ്ലിയില്‍ 137 സീറ്റുകള്‍ നേടുന്നവര്‍ക്ക് സര്‍ക്കാരുണ്ടാക്കാം എന്നാണ് പാകിസ്താന്‍ ഭരണഘടന അനുശാസിക്കുന്നത്. നിലവിലെ 114 സീറ്റുകള്‍ നേടിയ ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടിക്ക് തന്നെയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കൂടുതല്‍ സാധ്യത കാണുന്നത്. ഇതിനായി ചെറുപാര്‍ട്ടികളെയും,സ്വതന്ത്രരേയും ഇമ്രാന്‍ ഒപ്പം കൂട്ടിയേക്കും എന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്. രാജ്യത്തിന്‍റെ പലഭാഗത്തും പിടിഐ അനുകൂലികൾ ഇതിനോടകം ആഹ്ലാദപ്രകടനം തുടങ്ങിക്കഴിഞ്ഞു.
പഞ്ചാബ്, സിന്ധ്, ഖൈബര്‍- പക്തൂണ്‍ഖ്വാ, ബലൂചിസ്താൻ എന്നീ നാല് പ്രവിശ്യകൾ ഉൾപ്പെടുന്ന 270 ദേശീയ അസംബ്ലി സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. രണ്ട് മണ്ഡലങ്ങളിലെ വോട്ടെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. എൻ.എ 60, എൻ.എ 108 എന്നീ മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് മാറ്റിവെച്ചത്. മുപ്പതോളം പാര്‍ട്ടികളിലായി 8396 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. 10.6 കോടി പേരായിരുന്നു വോട്ടര്‍മാരായി തിരഞ്ഞെടുപ്പിന് രജിസ്റ്റര്‍ ചെയ്തത്.
1947ൽ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കപ്പെട്ടതു മുതൽ പട്ടാള-സിവിലിയൻ ഭരണം മാറിവരുന്ന പാകിസ്താെൻറ ചരിത്രത്തിൽ രണ്ടാമതാണ് സിവിലിയൻ സർക്കാർ അഞ്ചു വർഷം പൂർത്തിയാക്കി അധികാര കൈമാറ്റത്തിന് ഒരുങ്ങുന്നത്. പാകിസ്താനില്‍ സർക്കാറുകള്‍ അഞ്ചു വര്‍ഷ ഭരണകാലാവധി പൂര്‍ത്തിയാക്കുന്നതു തന്നെ അപൂര്‍വമാണ്. 2008ല്‍ അധികാരത്തിലേറിയ പാകിസ്താന്‍ പീപ്ൾസ് പാര്‍ട്ടി (പി.പി.പി) സര്‍ക്കാര്‍ ആണ് ആദ്യമായി അഞ്ചു വര്‍ഷം തികച്ച് ചരിത്രം കുറിച്ചത്.
അതേസമയം, കനത്ത ആക്രമണങ്ങള്‍ക്കിടയിലാണ് പാകിസ്താനില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. സംഘര്‍ഷങ്ങളെ തുടര്‍ന്നും അല്ലാതെയും പലയിടത്തും വോട്ടിങ്ങ് തടസപ്പെട്ടു. തെരഞ്ഞെടുപ്പിനിടെ ഉണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ബലൂചിസ്താനിലെ ക്വറ്റയില്‍ പോളിങ് ബൂത്തിലുണ്ടായ സ്‌ഫോടനത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.