കെഎസ്ആര്‍ടിസി ഇന്നുമുതൽ മൂന്ന് മേഖല; തിരുവനന്തപുരം മേഖലയുടെ ഉദ്ഘാടനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും

കെഎസ്ആര്‍ടിസിയെ മൂന്ന് മേഖലയാക്കി തിരിച്ച് ഉത്തരവായി. എറണാകുളം, കോഴിക്കോട് തിരുവനന്തപുരം എന്നിങ്ങനെ മൂന്ന് മേഖലകയാണ് തിരിച്ചിട്ടുള്ളത്. ഇതിൽ തിരുവനന്തപുരം മേഖലയുടെ ഉദ്ഘാടനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും.

ഇന്ന് (ബുധനാഴ്ച) പകല്‍ 11ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ ആണ് ഉദ്ഘാടനം. എറണാകുളം, കോഴിക്കോട് മേഖലകളുടെ പ്രഖ്യാപനവും നടക്കും.കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധി പഠിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച സുശീല്‍ ഖന്ന റിപ്പോര്‍ട്ടുപ്രകാരമാണ് കെഎസ്ആര്‍ടിസിയെ മൂന്ന് ലാഭകേന്ദ്രമാക്കി വികസിപ്പിക്കുന്നത്.

മൂന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്ക് മുന്ന് മേഖലകളുടെ ചുമതല നല്‍കി. ജി അനില്‍കുമാര്‍ (ദക്ഷിണമേഖല), എം ടി സുകുമാരന്‍ (മധ്യമേഖല), സി വി രാജേന്ദ്രന്‍ (ഉത്തരമേഖല) എന്നിവര്‍ക്കാണ് ചുമതല.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ ദക്ഷിണ മേഖലയിലും ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകള്‍ മധ്യമേഖലയിലും മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഉത്തരമേഖലയിലുമായിരിക്കും.

ദക്ഷിണമേഖലയുടെ ആസ്ഥാനം തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയും മധ്യ മേഖലയുടേത് എറണാകുളം ജെട്ടിയും ഉത്തരമേഖലയുടേത് കോഴിക്കോടുമായിരിക്കും. നിലവിലുള്ള അഞ്ച് സോണുകളില്‍ കൊല്ലം, തൃശൂര്‍ സോണുകള്‍ ഒഴികെയുള്ള മറ്റ് സോണുകള്‍ നിലവിലുള്ള മേഖല ഓഫീസുകളില്‍ നിലനിര്‍ത്തും. മേഖല വിഭജനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ വിവിധ മേഖലകളിലേക്ക് സ്ഥലംമാറ്റിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.