ലോറി സമരത്തിനിടെ പ്രതിഷേധക്കാരുടെ കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ചു. വാളയാര്‍ ചെക്പോസ്റ്റിലാണ് സംഭവം. മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ലോറി സമരാനുകൂലികളാണ് കല്ലെറിഞ്ഞത്. ലോറിയുടെ ഡ്രൈവര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു.
കോയമ്പത്തൂരിൽ നിന്ന് ചെങ്ങന്നൂരിലേക്ക് പച്ചക്കറിയുമായി വന്നതായിരുന്നു ലോറി. സമരം നാലാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ പച്ചക്കറി ലോറികളും തടയുമെന്ന് പറഞ്ഞിരുന്നു. അതിന്റെ ഭാഗമായാണ് പതിനഞ്ചോളം വരുന്ന സംഘം ലോറിക്ക് നേരെ ആക്രമണം നടത്തിയത്. കല്ലേറിൽ ലോറിയുടെ ഗ്ലാസ് തടർന്ന് പരിക്കേറ്റാണ് മുബാറക് ബാഷ മരിച്ചത്. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്.
അതിനിടെ ഇതരസംസ്ഥാനങ്ങളിൽനിന്ന് ചരക്കുമായി എത്തുന്ന ലോറികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ വിപണികളിൽ നിത്യോപയോഗ സാധനങ്ങൾക്ക് ദൗർലഭ്യം നേരിട്ടുതുടങ്ങി. ഡീസൽ വില വർധനയും തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധനയും പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒാൾ ഇന്ത്യ മോേട്ടാർ ട്രാൻസ്പോർട്ട് കോൺഗ്രസാണ് രാജ്യവ്യാപക സമരത്തിന് ആഹ്വാനം ചെയ്തത്.