അഭിമന്യു വധത്തിന്റെ പശ്ചാത്തലത്തിൽ എസ്‌ഡിപിഐയുമായുള്ള ബന്ധങ്ങളിൽ നിലപാട് കടുപ്പിച്ച് സിപിഎം. തദ്ദേശസ്ഥാപനങ്ങളിൽ പാർട്ടിക്ക് എസ്‌ഡിപിഐ പിന്തുണയുണ്ടെങ്കിൽ അത് പൂർണമായും ഉപേക്ഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശിച്ചു. അഭിമന്യു വധത്തിന് പിന്നാലെ സിപിഎമ്മിനെതിരെ എസ്‌ഡിപിഐ ബന്ധം ആരോപിച്ച് വിമർശങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റിന്റെ നിർദേശം.
അഭിമന്യു വധത്തിനു പിന്നാലെ സിപിഎമ്മിന് എസ്‌ഡിപിഐയുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമമുണ്ടെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. ഇതു മുൻകൂട്ടി കണ്ട് ജാഗ്രത പുലർത്തണമെന്നും സെക്രട്ടേറിയറ്റിൽ നിർദ്ദേശമുയർന്നു.
അഭിമന്യു വധക്കേസിന് പിന്നാലെ സിപിഎം–എസ്‌ഡിപിഐ ബന്ധം സംബന്ധിച്ച് വിവിധ കോണുകളിൽ നിന്നുയർന്ന ആക്ഷേപങ്ങളാണ് സെക്രട്ടേറിയറ്റിൽ ചർച്ചയ്ക്ക് ഇടയാക്കിയത്. അഭിമന്യു വധത്തിന് പിന്നാലെ തിരുവനന്തപുരത്തെ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ എസ്‌ഡിപിഐയുടെ പിന്തുണ സ്വീകരിച്ചതും വിമർശനവിധേയമായിരുന്നു.