കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിന്റെ കൊലപാതകത്തിൽ ഇന്നലെ അറസ്റ്റിലായ അനസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. എസ്.ഡി.പി.ഐ ഫോർട്ട്കൊച്ചി ഏരിയ പ്രസിഡന്റാണ് അനസ്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 7 ആയി.
സംഭവത്തിന്റെ ഗൂഡാലോചനയിൽ അനസിന് പങ്കുണ്ടെന്നാണ് കണ്ടെത്തൽ. കോളജ് പരിസരത്ത് രാത്രി ഒൻപതരയോടെ ഉണ്ടായ ആദ്യ സംഘർഷത്തിനുശേഷം കേസിലെ പ്രതികളെ സംഘടിപ്പിക്കുകയും കോളജ് പരിസരത്തേക്ക് എത്തിക്കുകയും ചെയ്തത് ഇയാൾ കൂടി ചേർന്നാണെന്ന് പൊലീസ് പറയുന്നു. ഹാദിയ വിഷയത്തിൽ നേരത്തെ നടന്ന ഹൈക്കോടതി മാർച്ചിലും പ്രതിയാണ് അറസ്റ്റിലായ അനസ്.
അതേസമയം, സംഭവം നടന്ന് ഒരാഴ്ചയാകുമ്പോഴും മുഖ്യപ്രതി ആരെന്നതുൾപ്പെടെ നിർണായക വിവരങ്ങൾ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കേസിൽ ആദ്യം അറസ്റ്റിലായ കോട്ടയം കങ്ങഴ സ്വദേശി ബിലാൽ, ഫോർട്ട്കൊച്ചി കൽവത്തി സ്വദേശി റിയാസ്, പത്തനംതിട്ട കളത്തൂർ സ്വദേശി ഫാറൂഖ് എന്നിവരെ ചോദ്യം ചെയ്തതിൽനിന്നാണ് സുപ്രധാന വിവരങ്ങൾ ലഭിച്ചത്.
ചുവരെഴുത്തിനെച്ചൊല്ലി മനഃപൂർവം സംഘർഷമുണ്ടാക്കാനായിരുന്നു ലഭിച്ച നിർദേശം. അതിനിടെ പരമാവധി എസ്.എഫ്.ഐ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു ലക്ഷ്യം. അതിനായാണ് മാരകായുധങ്ങളുമായി എത്തിയതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. അതിനിടെ, ശനിയാഴ്ച അറസ്റ്റിലായ നവാസ്, ജെഫ്രി എന്നിവരെ റിമാൻഡ് ചെയ്തു. അക്രമി സംഘത്തിലുള്ളവരെ രക്ഷപ്പെടാൻ സഹായിച്ചവരാണ് ഇരുവരും. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.