ലോകകപ്പിലെ ഏറെ ആവേശകരമായ ബ്രസീൽ-മെക്സിക്കോ പോരാട്ടത്തിൽ ബ്രസീലിനു ഏകപക്ഷീയമായ വിജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്രസീലിന്റെ വിജയം. 51ാം മിനിറ്റിൽ നെയ്‌മറാണ് ബ്രസീലിനു വേണ്ടി ആദ്യ ഗോൾ നേടിയത്. നെയ്മറിന്റെ മികച്ച അസിസ്റ്റിൽ ഫിർമിനോയാണ് 89 മിനുട്ടിൽ രണ്ടാം ഗോൾ നേടിയത്.
ഇരു ടീമുകളും മികച്ച ആക്രമണ വീര്യമാണ് മത്സരത്തിൽ ഉടനീളം പുറത്തെടുത്തത്. ജർമനിയോട് വിജയിച്ച അതേ കൗണ്ടർ അറ്റാക്ക് ശൈലിയിലാണ് മെക്സിക്കോ ഇറങ്ങിയത്. ആദ്യ മിനുട്ടികളിൽ തന്നെ മെക്സിക്കോക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ബ്രസീൽ പ്രതിരോധത്തെ പിളർത്താൻ സാധിച്ചില്ല.
ആദ്യ 20 മിനിറ്റിന് ശേഷമാണ് ബ്രസീൽ ആക്രമണ കളിക്ക് മൂർച്ചകൂട്ടിയത്. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ് പുറത്തായ മാഴ്സലോ ഇല്ലാതെയാണ് ബ്രസീൽ ഇറങ്ങിയത്. ബ്രസീലിനു ജപ്പാനോ ബെൽജിയമോ ക്വർട്ടറിൽ എതിരാളികളാവും.