ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി. ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പിട്ടു. സുരക്ഷ വിലയിരുത്താന്‍ ഗവര്‍ണര്‍ ഉച്ചയ്ക്ക് 2.30ന് യോഗം വിളിച്ചു.മൂന്ന് വര്‍ഷത്തിന് ശേഷമാണ് കശ്മീരില്‍ വീണ്ടും ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുന്നത്. ജമ്മു കശ്മീരില്‍ മെഹ്ബൂബ മുഫ്‌തിയുടെ പിഡിപിക്ക് ബിജെപി നല്‍കിയിരുന്ന പിന്തുണ ഇന്നലെ പിന്‍വലിച്ചിരുന്നു. ഇതോട മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മെഹ്ബൂബ രാജിവെക്കുകയും സര്‍ക്കാര്‍ താഴെ വീഴുകയും ചെയ്‌തതോടെയാണ് ജമ്മുകശ്മീരില്‍ വീണ്ടും ഗവര്‍ണര്‍ ഭരണത്തിലേക്ക് നീങ്ങുന്നത്.
പി.ഡി.പി – ബി.ജെ.പി സഖ്യം തകർന്നതിനെ തുടർന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജി വെച്ചതോടെ ഗവർണർ ഭരണത്തിന് അനുമതി ആവശ്യപ്പെട്ട് സംസ്ഥാന ഗവർണർ എൻ.എൻ.വോറ കഴിഞ്ഞ ദിവസം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ശിപാർശ നൽകിയിരുന്നു. ശിപാർശ അംഗീകരിച്ച രാഷ്ട്രപതി ഗവർണർ ഭരണം ഉടൻ പ്രാബല്യത്തിൽ വരുത്തണമെന്നും അറിയിച്ചു.
2015ൽ നടന്ന തെരഞ്ഞെടുപ്പിൽ ഭരിക്കാൻ തങ്ങൾക്ക് അനുകൂലമായ ജനവിധി ഉണ്ടായില്ലെന്നിരിക്കേ, ബദൽ മന്ത്രിസഭ രൂപവത്കരിക്കാനുള്ള സാധ്യത നാഷനൽ കോൺഫറൻസും കോൺഗ്രസും തള്ളിയതോടെയാണ് ഗവർണർ ഭരണത്തിന് വഴിയൊരുങ്ങിയത്. മറ്റാരുടെയും പിന്തുണ സ്വീകരിക്കില്ലെന്ന് മഹ്ബൂബ മുഫ്തിയും വ്യക്തമാക്കിയിരുന്നു. 1977നു ശേഷം എട്ടാം തവണയാണ് സംസ്ഥാനത്ത് ഗവർണർ ഭരണം നിലവിൽ വരുന്നത്.
സഖ്യം തകരുമെന്നതിൻറ സൂചനകൾ നേരത്തെ തന്നെ ലഭിച്ചിരുന്നെങ്കിലും തകർച്ച മെഹ്ബൂബ മുഫ്തിയിൽ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. ബി.ജെ.പി പിന്തുണ പിൻവിലിക്കുന്നതായി അറിയിച്ച ഉടൻ മുഫ്തി ഗവർണർക്ക് രാജിക്കത്ത് നൽകുകയായിരുന്നു. കശ്മീരിനെ ശത്രുരാജ്യമായി കണ്ട് പെരുമാറാനല്ല, ജനതക്ക് ആശ്വാസമാകാനാണ് തങ്ങൾക്ക് താത്പര്യപ്പെടുന്നതെന്നും മുഫ്തി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് കശ്മീരിലെത്തും. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സൈനികന്‍ ഔറന്‍ഗസേബിന്റെ വീട് സന്ദര്‍ശിക്കാനായി ഇന്ന് കശ്മീരിലെത്തുന്ന പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയേക്കും.
കശ്മീരിലെ സുരക്ഷാ കാര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. രാജ്‌നാഥ് സിങിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ദോവല്‍, ഐബി മേധാവി, ആഭ്യന്തര മന്ത്രാലയ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അതേസമയം, മാധ്യമ പ്രവര്‍ത്തകന്‍ ഷുജാത്ത് ബുഖാരിയുടെ വധത്തില്‍ പ്രതിഷേധിച്ച് വിഘടനവാദികള്‍ ഇന്ന് സംസ്ഥാനത്ത് സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.