വാഷിങ്ടന്‍: യുഎസ് ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍നിന്ന് പിന്മാറി. കൗണ്‍സില്‍ അംഗങ്ങള്‍ ഇസ്രയേലിനെതിരെ ഏകപക്ഷീയമായി പെരുമാറുന്നുവെന്നും കപടനാട്യം ആടുന്നുവെന്നും ആരോപിച്ചാണു ഈ നടപടി.
യുഎസിന്റെ യുഎന്‍ അംബാസഡര്‍ നിക്കി ഹാലെയാണു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുതിര്‍ന്ന നയതന്ത്രജ്ഞനായ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയുടെ സാന്നിധ്യത്തില്‍ തീരുമാനം അറിയിച്ചത്.
ട്രംപിന്റെ സെപ്പറേഷന്‍ നയത്തിനെതിരെ (യുഎസ് – മെക്‌സിക്കന്‍ അതിര്‍ത്തി കടന്ന് രാജ്യത്തെത്തുന്ന കുട്ടികളെയും മാതാപിതാക്കളെയും വേര്‍പിരിക്കുന്ന നയം) യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണു ഹാലെയുടെ പ്രഖ്യാപനം വന്നത്. എന്നാല്‍ കൗണ്‍സിലില്‍ മാറ്റം കൊണ്ടുവരാന്‍ ഒരു വര്‍ഷത്തോളം നടത്തിയ ശ്രമങ്ങളെത്തുടര്‍ന്നാണ് ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നതെന്നയിരുന്നു ഹാലെയുടെയും പോംപെയുടെയും വിശദീകരണം.
‘കൗണ്‍സില്‍ അംഗമാകുകയും സ്വന്തം രാജ്യത്ത് മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുകയും ചെയ്യുന്ന രാജ്യങ്ങളെ മാറ്റാനുള്ള നീക്കങ്ങള്‍ യുഎസ് നടത്തിയിരുന്നു. മനുഷ്യാവകാശത്തിനുവേണ്ടി നിലകൊള്ളുന്ന ഏറ്റവും ഗൗരവതരമായ ഒരു സംഘടനയാക്കി മാറ്റാനായിരുന്നു ശ്രമം. ഞങ്ങളുടെ ശ്രമം പാഴായി’ – ഹാലെ വ്യക്തമാക്കി.
മനുഷ്യാവകാശ ലംഘനം നടത്തുന്ന വെനസ്വേല, ക്യൂബ പോലുള്ള രാജ്യങ്ങളുള്ളപ്പോള്‍ ഇസ്രയേലിനെതിരെയാണ് കൂടുതല്‍ തവണയും സംഘടന നടപടിയെടുത്തിട്ടുള്ളതെന്നും ഹാലെ ചൂണ്ടിക്കാട്ടി.
വെസ്റ്റ് ബാങ്ക്, ഗാസ എന്നിവിടങ്ങളിലെ പ്രശ്‌നങ്ങളിലും ഇസ്രയേലിനെതിരെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ തിരിഞ്ഞിരുന്നു. ഇതും അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ട്.
അതേസമയം, യുഎസിന്റെ തീരുമാനത്തില്‍ ദുഃഖമുണ്ടെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അറിയിച്ചു.