ട്രംപ് – കിം ആദ്യ കൂടിക്കാഴ്ച വിജയകരം; ചർച്ച വളരെ നന്നായിരുന്നുവെന്ന് ട്രംപ്; സമാധാനത്തിലേക്കുള്ള മികച്ച ചുവടുവയ്പ്പെന്ന് കിം

ലോകമെമ്പാടുമുള്ള ജനങ്ങളെ സാക്ഷിനിർത്തി യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപും ഉത്തരകൊറിയൻ ഭരണത്തലവൻ കിം ജോങ് ഉന്നും തമ്മിൽ നടത്തിയ ആദ്യ കൂടിക്കാഴ്ച വിജയകരം. രാവിലെ 6.30ന് സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ആദ്യം നടത്തിയ വൺ–ഓണ്‍–വൺ ചർച്ച വളരെ നന്നായിരുന്നുവെന്ന് ഡോണൾഡ് ട്രംപ് പറ‍ഞ്ഞു.

ഉത്തര കൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്നും അക്കാര്യത്തില്‍ സംശയമില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം, പഴയകാല മുൻവിധികളും വ്യവഹാരങ്ങളും ഞങ്ങളുടെ മുന്നിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയായിരുന്നു. അവയൊക്കെ മറികടന്നാണ് ഇന്നിപ്പോൾ ഇവിടെയെത്തിയിരിക്കുന്നതെന്ന് കിം പ്രതികരിച്ചു.

ആണവ നിരായുധീകരണമടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള രണ്ടാമത്തെ ചർച്ചയ്ക്കു മുൻപ് ഇതിനായി ഒന്നിച്ചുപ്രവർത്തിക്കുമെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. ഉച്ചകോടിയെക്കുറിച്ചുള്ള അവിശ്വാസങ്ങളും ഊഹപോഹങ്ങളും ഞങ്ങൾ മറികടക്കുമെന്നും സമാധാനത്തിലേക്കുള്ള മികച്ച ചുവടുവയ്പ്പായിരിക്കും ഇതെന്നാണു വിശ്വാസമെന്നും കിം ജോങ്ങും പ്രതികരിച്ചു. വൺ–ഓൺ–വൺ കൂടിക്കാഴ്ചയ്ക്കുശേഷം പ്രതിനിധികളുമൊത്താണ് രണ്ടാമത്തെ കൂടിക്കാഴ്ച.

ഇതാദ്യമായാണ് അധികാരത്തിലിരിക്കെ ഒരു യുഎസ് പ്രസിഡന്റും ഉത്തര കൊറിയന്‍ ഭരണാധികാരിയും കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ നാല് യുഎസ് പ്രസിഡന്റുമാര്‍ ഈ കൂടികാഴ്ച്ചക്ക് വേണ്ടി ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. ഉത്തര കൊറിയക്ക് മുൻപിൽ യാതൊരു ഉപാധികളോടെയുമല്ലാതെ ഉള്ള ഈ ചർച്ച ട്രംപിന്റെ വിജയമായാണ് ലോകം കാണുന്നത്.

© 2024 Live Kerala News. All Rights Reserved.