മുന്നണിയില്‍ പൊട്ടിത്തെറികള്‍ തുടരുന്നതിനിടെ യു.ഡി.എഫ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണിയെ തിരഞ്ഞെടുത്തു. പാര്‍ട്ടി ചെയര്മാന് കെ.എം. മാണിയുടെ വീട്ടില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മാണിയും പി.ജെ. ജോസഫും ചെറുപ്പുങ്കലിലെ റിസോര്‍ട്ടില്‍ നേരത്തെ രഹസ്യ ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.അതേസമയം യു.ഡി.എഫിന്റെ രാജ്യസഭാ സീറ്റ് മുന്നണി വിട്ടുപോയ മാണി വിഭാഗത്തിന് നല്‍കിയതിന് എതിരെ കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നുവരുന്നത്. .
മത്സരിക്കാൻ താത്പര്യമില്ലെന്ന് കെ.എം.മാണി രാവിലെതന്നെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ജോസ് കെ. മാണി മത്സരിക്കുന്നതിനോട് താത്പര്യമില്ലെന്നും മാണി പറഞ്ഞു. ഇതോടെ കെട്ടിയിറക്കുന്ന സ്ഥാനാർഥിയെ വേണ്ടെന്ന അഭിപ്രായം പി.ജെ.ജോസഫ് വിഭാഗം ഉന്നയിച്ചു. മാണിക്കും ജോസ് കെ.മാണിക്കും താത്പര്യമില്ലെങ്കിൽ പാർട്ടിക്കു വേണ്ടി പണിയെടുക്കുന്ന ആർക്കെങ്കിലും സീറ്റ് നൽകണമെന്ന് ജോസഫ് പക്ഷം വാദിച്ചു.
ഇതോടെയാണ് ലോക്സഭാ എംപിയായ ജോസ് കെ.മാണിയെതന്നെ രാജ്യസഭയിലേക്ക് അയയ്ക്കാൻ മാണി തീരുമാനിച്ചത്. തോമസ് ഉണ്ണിയാടൻ, സ്റ്റീഫൻ ജോർജ്, ജോസഫ് എം. പുതുശേരി, തോമസ് ചാഴികാടൻ തുടങ്ങിയ പേരുകളും പരിഗണനയിലുണ്ടായിരുന്നു.