അമര്‍നാഥ് തീര്‍ത്ഥാടകരെ തീവ്രവാദികള്‍ ലക്ഷ്യമിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ജമ്മു: അമര്‍നാഥ് തീര്‍ത്ഥാടകരെ അക്രമിക്കാന്‍ തീവ്രവാദികള്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ലഷ്‌കറെ തോയ്ബ, ജെയ്ഷെ മുഹമ്മദ് തീവ്രവാദ ഗ്രൂപ്പുകളില്‍ പെട്ട 450 പേരെ ഇതിനായി സജ്ജരാക്കിവെച്ചിട്ടുണ്ടെന്നും ഇവര്‍ നുഴഞ്ഞ് കയറാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അക്രമത്തിനായി സജ്ജരാക്കിയ 450 തീവ്രവാദികളില്‍ ജെയ്ഷ ഇ മുഹമ്മദില്‍ പെട്ടവരാണ് ഭൂരിഭാഗം പേരും. ഇവര്‍ക്ക് നിയാലിയിലെ പാകിസ്താന്‍ സൈന്യം പരിശീലനം നല്‍കിയതായും വിവരം ലഭിച്ചിട്ടുണ്ട്.

127 തീവ്രവാദികളാണ് ബിമ്പര്‍ഗാലിയില്‍ തമ്പടിക്കാന്‍ സജ്ജരായിട്ടുള്ളത്. നൗഷിറ പൂഞ്ച് മേഖലയില്‍-30, കൃഷ്ണവാലി-35, തങ്ദാറില്‍-31, കേരന്‍-50 പേര്‍, ഉറിയില്‍ 47 പേര്‍ എന്നിങ്ങനെയാണ് ലഭ്യമായ വിവരം.

റംസാന്‍ കാലമായതിനാല്‍ ഇന്ത്യ ഇപ്പോള്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് മുതലാക്കി നിയന്ത്രണരേഖയ്ക്ക് സമീപത്തെ 11 കേന്ദ്രങ്ങള്‍ തീവ്രവാദികള്‍ ലക്ഷ്യമിടുന്നതായാണ് വിവരം.

© 2024 Live Kerala News. All Rights Reserved.