കർണാടകയിൽ മന്ത്രിസഭാ വിപുലീകരണം ഇന്ന് നടക്കും. ഉച്ചക്ക് 2. 12ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ പുതിയ മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസിൽ നിന്ന് 18ഉം ജെഡിഎസിൽ നിന്ന് ഒൻപതും പേർ സത്യപ്രതിജ്ഞ ചെയ്‌തേക്കും. അതേസമയം, മന്ത്രിമാരുടെ പട്ടിക ഇരുപാർട്ടികളും ഇതുവരെ ഗവർണർക്ക് കൈമാറിയിട്ടില്ല.
മന്ത്രി പദവി സംബന്ധിച്ച് ജെഡിഎസിലാണ് തർക്കം രൂക്ഷം. മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾക്ക് അതൃപ്തിയുണ്ട്. ഊർജം, പൊതുമരാമത്ത് വകുപ്പുകൾ വേണമെന്ന എച്ച് ഡി രേവണ്ണയുടെ നിലപാടും കുമാരസ്വാമിക്ക് തലവേദനയാണ്. തർക്കങ്ങൾ പരിഹരിക്കുമെന്ന് കുമാരസ്വാമി വ്യക്തമാക്കി.
മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം ഹൈക്കമാൻഡിന് വിട്ടിരിക്കുകയാണ് കോൺഗ്രസ്. അതേസമയം, കോൺഗ്രസ് മന്ത്രിമാരെ തീരുമാനിക്കുന്നതിനു മുമ്പെതന്നെ പദവി ലക്ഷ്യമിട്ട് കർണാടകയിലെ ചില കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയെ കാണാൻ ഡൽഹിയിലെത്തിയതായാണ് റിപ്പോർട്ട്. കോൺഗ്രസ് നേതാക്കളായ ദിനേഷ് ഗുണ്ടു റാവു, കൃഷ്ണ ഗൗഡ തുടങ്ങിയ നേതാക്കൾ ഡൽഹിയിലെ കർണാടക ഹൗസിലെത്തി രാഹുൽ ഗാന്ധിയെ കണ്ട് മന്ത്രിപദവിക്കായി സമ്മർദം ചെലുത്തിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു. രണ്ടു തവണ മന്ത്രിമാരായവരെ മാറ്റിനിർത്തി കോൺഗ്രസിൽനിന്നും പുതിയ നേതാക്കൾക്ക് മന്ത്രിസ്ഥാനം നൽകണമെന്ന അഭിപ്രായം നേരത്തെ ഉയർന്നിരുന്നു. അമേരിക്കയിലായിരുന്ന രാഹുൽ ഗാന്ധി തിങ്കളാഴ്ചയാണ് തിരിച്ചെത്തിയത്.